മൂന്നാം ജയത്തോടെ ടോട്ടനം മുന്നിൽ; മാൻയുവിനും ബാഴ്സക്കും ജയം, അത്‍ലറ്റിക്കോ മാഡ്രിഡിന് സമനില

പ്രീമിയർ ലീഗിലെ ആദ്യ മൂന്ന് മത്സരവും ജയിച്ച് ടോട്ടനം ഹോട്ട്സ്പർ പുതിയ സീസണിലെ തുടക്കം മികച്ചതാക്കി. ഞായറാഴ്ച്ച നടന്ന കളിയിൽ എതിരില്ലാത്ത ഒരു ഗോളിന് വാറ്റ്ഫോർഡിനെയാണ് അവർ തോൽപ്പിച്ചത്. സൺ മിൻ ഹ്യൂങ്ങാണ് ഗോൾ നേടിയത്. ഇതോടെ ഒമ്പത് പോയിന്റോടെ ടോട്ടനം പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.
വൂൾവർഹാംറ്റണുമായുള്ള മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എൺപതാ മിനിറ്റിലെ ഗോളിലൂടെ കഷ്ടിച്ചു കടന്നു കൂടി. മേസൺ ഗ്രീൻവുഡ് ആണ് സ്ക്കോർ ചെയ്തത്. കളിയിൽ വൂൾവ്സ് ധാരളം അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളടിക്കാൻ സാധിച്ചില്ല. പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ ബേൺലിയും ലീഡ്സ് യുണൈറ്റഡും സമനിലയിൽ പിരിഞ്ഞു.
ലാലീഗയിൽ ബാഴ്സലോണ ഗറ്റാഫെയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് തോൽപ്പിച്ചത്. സെർജി റോബർട്ടോ, മെംഫിസ് ഡിപേ എന്നിവരാണ് ഗോളടിച്ചത്. സാൻട്രോ റമീറസ് ഗറ്റാഫയുടെ ഗോൾ നേടി.
അത്‍ലറ്റിക്കോ മാഡ്രിഡ്- വിയ്യാറയൽ മത്സരം രണ്ടുഗോൾ സമനിലയിലാണ് പിരിഞ്ഞത്. നാലു ഗോളും രണ്ടാം പകുതിയിലാണ് വീണത്. ഒരു ഗോൾ ലൂയിസ് സുവാരസ് നേടിയപ്പോൾ രണ്ടാമത്തേത് ഓൺഗോളായിരുന്നു. മനു ട്രിഗാറിയസിലൂടെ വിയ്യാറയലാണ് ആദ്യം ലീഡെടുത്തത്. എന്നാൽ പിന്നാലെ സുവാരസ് ഗോൾ മടക്കി. പക്ഷെ എഴുപത്തി നാലാം മിനിറ്റിൽ അർനൗട്ട് ദാൻജുമയിലൂടെ വിയ്യാറയൽ ലീഡ് നേടി. പിന്നീട് സമനിലക്കായി പൊരുതിക്കളിച്ച അത്‍ലറ്റിക്കോക്ക് കളി തീരാൻ സെക്കന്റുകൾ ബാക്കി നിൽക്കെയാണ് അത് നേടാനായത്. വിയ്യാറയൽ താരം ഐസാ മാന്റിയുടെ കാലിൽ തട്ടിയാണ് ഗോൾ പിറന്നത്.
ലീഗിൽ ഏഴുപോയിന്റുമായി റയൽ, ബാഴ്സ, അത്‍ലറ്റിക്കോ, വലൻസിയ, സെവിയ്യ, മല്ലോർക്ക എന്നിവർ മുന്നിട്ടു നിൽക്കുന്നു.