ടി20 ലോകകപ്പ്, പ്രതീക്ഷ നിലനിർത്തി ബംഗ്ലാദേശ്, രണ്ടാം ജയത്തോടെ സ്കോട്ടിഷ് ടീം

 ഒമാനും പാപ്വാ ന്യൂഗിനിക്കും തോൽവി
 | 
bangla

ട്വന്റി20 ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങളിൽ ബംഗ്ലാദേശിനും സ്കോട്ട്ലാൻഡിനും വിജയം. ആദ്യ കളിയിൽ തോറ്റ ബംഗ്ലാദേശ് ഒമാനെ 26 റൺസിന് തോൽപ്പിച്ചാണ് സൂപ്പർ 12 പ്രതീക്ഷ നിലനിർത്തിയത്. അതേസമയം പാപ്വ ന്യൂഗിനിയെ തോൽപ്പിച്ച് സ്കോട്ട്ലാൻ‍ഡ് രണ്ടാം ജയം നേടി. 17 റൺസിനാണ് സ്കോട്ടിഷ് ‌‌ടീം ജയിച്ചത്. 

ഒമാനിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ സ്കോട്ട്ലാൻഡ് ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. 45 റൺസെടുത്ത വിക്കറ്റ് കീപ്പർ ക്രോസ്, 70 റൺസെടുത്ത ബെരിംഗ്ടൺ എന്നിവരുടെ മികവിലാണ് സ്കോട്ടിഷ് പട 20 ഓറിൽ 9 വിക്കറ്റ് നഷ്‌‌ടത്തിൽ 165 റൺസെടുത്തത്. കബുവോ മോറെ നാല് വിക്കറ്റും ചാദ് സോപ്പർ മൂന്ന് വിക്കറ്റും പിഎൻജിക്കായി വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂഗിനിക്ക് തുണയായത് നോർമാൻ വനുവയുടെ(47) ഒറ്റയാൾ പ്രകടനമായിരുന്നു. 24 റൺസെടുത്ത സെസെ ബാവു മികച്ച പിന്തുണ നൽകിയെങ്കിലും 148 റൺസിന് ടീം ഓൾ ഔട്ടായി. ജോഷ് ഡേവി നാല് വിക്കറ്റ് വീഴ്ത്തി. 

ബംഗ്ലാദേശും  ബാറ്റിംഗാണ് തെരഞ്ഞെടുത്തത്. ഓപ്പണർ ലിന്റൺ ദാസും, പിന്നാലെ മെഹദി ഹസനും പെട്ടന്ന് പുറത്തായെങ്കിലും മുഹമ്മദ് നയീം- ഷാക്കിബ് അൽ ഹസൻ കൂട്ടുകെട്ട് ടീമിനെ ഭേദപ്പെട്ട സ്ഥിതിയിലെത്തിച്ചു. ഷാക്കിബ് 29 പന്തിൽ 42ഉം നയീം 50 പന്തിൽ 64 റൺസും നേടി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ബിലാൽ ഖാനും ഫയാസ് ബട്ടും 2 വിക്കറ്റെടുത്ത ഖലീമുള്ളയും ബംഗ്ലാദേശ് മധ്യ-വാലറ്റ നിരയെ തളച്ചിട്ടു. 20 ഓവറിൽ  ബംഗ്ലാ ടീം 153 റൺസിന് ഓൾ ഔട്ടായി. 

ആദ്യ മത്സരത്തിലെ ബാറ്റിംഗ് താരങ്ങളായ ജതീന്ദർ സിംഗ്- അഖിബ് ഇല്യാസ് ജോടിയിൽ ഒമാന് വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ 6 റൺസെടുത്ത ഇല്യാസിനെ മുസ്തഫിസുർ പുറത്താക്കി. 40 റൺസെ‌‌ടുത്ത ജതീന്ദറിനും 21റൺസ് നേടിയ കശ്യപിനും ശേഷം ഒമാൻ നിരയിൽ ആരും തിളങ്ങിയില്ല. മുസ്തഫിസുറിന്റേയും ഷാക്കിബിന്റേയും ബൗളിംഗിനു മുന്നിൽ ഒമാൻ ബാറ്റർമാർ വീണു. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ ഒമാന് 127 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.