73ന് എറിഞ്ഞിട്ടു, 6.2 ഓവറിൽ ജയിച്ചു; ബംഗ്ലാദേശിനെ നാണം കെടുത്തി ഓസ്ട്രേലിയ

ടോസ് നേടി പന്തെറിയാൻ വന്ന ഓസീസ് ബംഗ്ലാദേശ് ബാറ്റർമാരെ അധിക സമയം ക്രീസിൽ നിർത്തി വെയിലുകൊള്ളിച്ചില്ല. പേസ് ബൗളർമാരായ സ്റ്റാർക്ക്, ഹെയ്സൽവുഡ് എന്നിവരും പാർട്ട് ടൈം സ്പിന്നർ ഗ്ലെൻ മാക്സ്വെല്ലും തുടങ്ങിയ വിക്കറ്റ് വീഴ്ത്തൽ സ്പിന്നർ ആദം സാംപ ഏറ്റെടുക്കുകയായിരുന്നു. നാല് ഓവറിൽ 19 റൺസ് വഴങ്ങി സാംപ 5 വിക്കറ്റ് വീഴ്ത്തി. സ്റ്റാർക്ക്, ഹെയ്സൽവുഡ് എന്നിവർ രണ്ട് വീതവും മാക്സ്വെൽ ഒരു വിക്കറ്റും വീഴ്ത്തി. ഇനി ബംഗ്ലാദേശ് ബാറ്റർമാരിലേക്ക് വന്നാൽ 19 റൺസ് എടുത്ത ഷമീം ഹൊസൈൻ, പതിനാറ് റൺസെടുത്ത മുഹമ്മദുള്ള, 17 റൺസെടുത്ത മൊഹമ്മദ് നയീം എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. 15ാം ഓവറിൽ 73ന് ടീം ഓൾ ഔട്ടായി.
ഓസീസിന് വേണ്ടി നായകൻ ഫിഞ്ച് ആദ്യം അടിതുടങ്ങി. 20 പന്തില 2 ഫോറും 4 സിക്സും പറത്തി ഫിഞ്ച് 40 റൺസെടുത്തു. വാർണർ 14 പന്തിൽ 18ഉം മിച്ചൽ മാർഷ് 5 പന്തിൽ 16 റൺസും നേടി.