ഇന്ത്യാക്കാർ ഇന്റർനെറ്റിൽ ജീവിക്കുന്നു; ആഗോള ശരാശരി പിന്നിൽ
ലണ്ടൻ: ഇന്റർനെറ്റ് ഇല്ലാതെ ജീവിക്കാനാവില്ല എന്ന അവസ്ഥയിലെത്തിയിരിക്കുകയാണ് ഇന്ത്യക്കാരെന്ന് പഠന റിപ്പോർട്ട്. ഏറ്റവും കൂടുതൽ സമയം ഇന്റർനെറ്റിൽ ചെലവഴിക്കുന്നവരുടെ എണ്ണം ഇന്ത്യയിൽ അതിവേഗം വളരുകയാണെന്നാണ് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന എ.ടി കെർണി ഗ്ലോബൽ റിസർച്ച് സെന്റർ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നത്. തുടർച്ചയായ ഇന്റർനെറ്റ് കണക്ടിവിറ്റിയിൽ ആഗോള ശരാശരിക്ക് മുകളിലാണ് ഇന്ത്യയുടെ സ്ഥാനം.
ലോകത്തെ 40 രാജ്യങ്ങളിൽ നിന്നായി പതിനായിരത്തിലധികം ആളുകളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ ഇന്ത്യയിലെ 53 ശതമാനം ആളുകളും ഓരോ മണിക്കൂറും ഇന്റർനെറ്റിൽ സജീവമായിരിക്കുന്നതായി കണ്ടെത്തി. ലോക ശരാശരി 51 ശതമാനം ആയിരിക്കേയാണ് ഇത്. ഇന്ത്യയ്ക്ക് പിന്നിലായി ജപ്പാനിലും ചൈനയിലുമാണ് ഏറ്റവും അധികം ആളുകൾ ഇന്റർനെറ്റിന് മുന്നിൽ ഉണർന്നിരിക്കുന്നത്. ജപ്പാനിൽ 39 ശതമാനം ആളുകളും ചൈനയിൽ 36 ശതമാനം ആളുകളും ഇന്റർനെറ്റിൽ സജീവ സാന്നിദ്ധ്യമാണ്.
ഇന്ത്യയിൽ നിന്ന് സർവ്വേയിൽ പങ്കെടുത്തവരിൽ 97ശതമാനം പേർക്കും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ട്. ഇതിൽത്തന്നെ 77 ശതമാനം പേരും ദിവസവും പല തവണ ഫേസ്ബുക്കിലും മറ്റും കയറുന്നവരാണെന്നും സർവ്വേ സൂചിപ്പിക്കുന്നു. അഭിപ്രായങ്ങൾ മറ്റുള്ളവരുമായി പങ്കുവെയ്ക്കാൻ സാധിക്കുന്ന ഉത്തമ മാധ്യമമാണ് സോഷ്യയിൽ മീഡിയകൾ എന്നാണ് ഇവരിൽ പലരും അഭിപ്രായപ്പെടുന്നത്.