ഇന്ത്യയിൽ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വർദ്ധന

ന്യൂഡൽഹി: ഇന്ത്യയിൽ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം രണ്ടിരട്ടിയാകുമെന്ന് പഠനം. 2015ൽ മൂന്ന് ലക്ഷം കേസുകളെങ്കിലും റിപ്പോർട്ട് ചെയ്യുമെന്നാണ് കരുതുന്നത്.
നിലവിൽ ഇന്ത്യയിൽ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം 1,49,254 ആണ്. വർഷാവർഷം 107 ശതമാനം വർദ്ധനയാണ് ഉണ്ടായത്. എല്ലാ മാസവും 12,456 കേസുകളാണ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്. നാല് വർഷമായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണവും വർഷവും താഴെ കൊടുക്കുന്നു. 2011 (13,301 കേസുകൾ), 2012 (22,060), 2013 (71,780), 2014 (62,189, മെയ് വരെ).
ഓൺലൈൻ ബാങ്കിങ് തട്ടിപ്പ്, എ.ടി.എം, ഡെബിറ്റ് കാർഡ് ക്ലോണിങ് എന്നിവ പൊതുവിൽ നടക്കുന്ന കുറ്റകൃത്യങ്ങളാണ്. 18 നും 30 നും ഇടയ്ക്ക് പ്രായമുള്ളവരാണ് പ്രതികളിൽ ഏറെയും. യു.എസ്, യൂറോപ്പ്, ബ്രസീൽ, യു.എ.ഇ, ചൈന, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അൾജീരിയ എന്നിവിടങ്ങളിൽ നിന്നാണ് മിക്കവാറും കുറ്റകൃത്യങ്ങൾ നടപ്പാക്കുന്നത്.
ഇന്റർനെറ്റ്, ഓൺലൈൻ ബാങ്കിങ് ഉപഭോക്താക്കളുടെ എണ്ണത്തിലുള്ള വൻ വർദ്ധനവാണ് ഇന്ത്യയിൽ സൈബർ കുറ്റങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നത്. പുതിയ ഐടി നിയമപ്രകാരം രജിസ്റ്റർ ചെയ്ത സൈബർ കുറ്റകുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് ആന്ധ്രാപ്രദേശാണ്. കർണാടകയും മഹാരാഷ്ട്രയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഐടിയും അനുബന്ധ മേഖലകളും വഴി രാജ്യത്തിന്റെ 70 വരുമാനവും നേടിക്കൊടുക്കാൻ പ്രധാന പങ്ക് വഹിക്കുന്നതും ഈ മൂന്ന് സംസ്ഥാനങ്ങൾ തന്നെയാണ്.