ഇന്ത്യക്കാരനായ സുന്ദർ പിച്ചൈ ഗൂഗിൾ സി.ഇ.ഒ

ഇന്ത്യാക്കാരനായ സുന്ദർ പിച്ചൈയെ ഗൂഗിളിന്റെ പുതിയ സി.ഇ.ഒ ആയി നിയമിച്ചു. ഗൂഗിൾ സ്ഥാപകരായ ലാറി പേജും സെർജി ബ്രിനും ചേർന്നാണ് സി.ഇ.ഒ സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേര് നിർദേശിച്ചത്.
 | 

വാഷിംഗ്ടൺ: ഇന്ത്യാക്കാരനായ സുന്ദർ പിച്ചൈയെ ഗൂഗിളിന്റെ പുതിയ സി.ഇ.ഒ ആയി നിയമിച്ചു. ഗൂഗിൾ സ്ഥാപകരായ ലാറി പേജും സെർജി ബ്രിനും ചേർന്നാണ് സി.ഇ.ഒ സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേര് നിർദേശിച്ചത്. 2004 മുതൽ ഗൂഗിളിൽ പ്രവർത്തിക്കുന്ന പിച്ചൈ നിലവിൽ ഗൂഗിൾ പ്രൊഡക്ട് മാനേജ്‌മെന്റ് തലവനായി സേവനമനുഷ്ടിക്കുകയായിരുന്നു. ഗൂഗിൾ സെർച്ച് എഞ്ചിനു പുറമെ പ്രധാനപ്പെട്ട ഗൂഗിൾ സേവനങ്ങളായ ഗൂഗിൾ മാപ്‌സ്, ആഡ്‌സ്, ആപ്പ്‌സ്, ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം, യൂട്യൂബ് തുടങ്ങിയവയും പിച്ചൈയുടെ കീഴിലായിരിക്കും ഇനി പ്രവർത്തിക്കുക.

ചെന്നൈ സ്വദേശിയാണ് 43 കാരനായ പിച്ചൈ. ഖരഗ് പൂർ ഐ.ഐ.ടിയിൽ നിന്ന് എഞ്ചിനീയറിങ് ബിരുദമെടുത്ത അദ്ദേഹം സ്റ്റാൻഫോർഡിലും വാർട്ടണിലും ചേർന്ന് പഠിച്ചു. പിന്നീട് ഗൂഗിളിൽ ചേർന്നു. ഗൂഗിൾ കമ്പനി രണ്ടാകുന്ന സാഹചര്യത്തിലാണ് സിഇഒ ആയി പിച്ചൈയുടെ സ്ഥാനക്കയറ്റം. ആൽഫബെറ്റ് എന്ന പുതിയ കമ്പനിയുടെ സി.ഇ.ഒ ആയി ലാറി പേജ് ചുമതലയേൽക്കും.

ആൽഫബെറ്റ് ഗൂഗിളിന്റെ ഡ്രോൺ പോലെയുളള കാര്യങ്ങളാകും കൈകാര്യം ചെയ്യുക. കൂടാതെ ഗൂഗിളിന്റെ നിക്ഷേപ കാര്യങ്ങളും ആൽഫ ബെറ്റാകും കൈകാര്യം ചെയ്യുക. പുതിയ മാറ്റങ്ങൾ ഗൂഗിളിന്റെ പല അസാധാരണ സാധ്യതകളും ജനങ്ങൾക്ക് മുന്നിൽ എത്തിക്കുമെന്ന് ലാറി പേജ് തന്റെ ബ്ലോഗിൽ വ്യക്തമാക്കുന്നു.

പിച്ചൈ ഏറെ സമർത്ഥനാണെന്നും അദ്ദേഹത്തിന്റെ കഴിവുകൾ തങ്ങളെ അമ്പരിപ്പിച്ചിട്ടുണ്ടെന്നും ലാറി പേജ് പറയുന്നു. ഇത്തരത്തിലൊരാളെ കിട്ടിയത് കമ്പനിയുടെയും തങ്ങളുടെയും ഭാഗ്യമാണ്. അൽപ്പം മങ്ങിയ ഗൂഗിളിന്റെ പ്രതാപം വീണ്ടെടുക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും പേജ് പ്രത്യാശ പ്രകടിപ്പിക്കുന്നു.

പിച്ചൈയുടെ സ്ഥാനാരോഹണത്തോടെ ലോകത്തെ രണ്ട് ഐ.ടി കമ്പനികളുടേയും തലപ്പത്ത് ഇന്ത്യാക്കാരെത്തിയിരിക്കുകയാണ്. മൈക്രോസോഫ്റ്റിന്റെ തലവനായ ഹൈദരാബാദ് സ്വദേശി സത്യ നാഥെല്ലയാണ് മറ്റൊരു ഇന്ത്യാക്കാരൻ.