മതവിദ്വേഷ പ്രചാരണം; എഴുത്തുകാരി കെ.ആര്‍ ഇന്ദിരയ്‌ക്കെതിരെ നിയമനടപടിയുണ്ടാകും, മൂന്നിലേറെ പരാതികള്‍

താത്തമാര് പന്നി പെറുംപോലെ പെറ്റുകൂട്ടുകയാണെന്നും അതിന് പൈപ്പ് വെള്ളത്തില് ഗര്ഭ നിരോധന മരുന്ന് കലര്ത്തി വിടണമെന്നുമായിരുന്നു ഇന്ദിരയുടെ പോസ്റ്റ്.
 | 
മതവിദ്വേഷ പ്രചാരണം; എഴുത്തുകാരി കെ.ആര്‍ ഇന്ദിരയ്‌ക്കെതിരെ നിയമനടപടിയുണ്ടാകും, മൂന്നിലേറെ പരാതികള്‍

കോഴിക്കോട്: ഒരു പ്രത്യേക മതത്തിനെതിരെ വിദ്വേഷപരമായി പോസ്റ്റിട്ട എഴുത്തുകാരി കെ.ആര്‍ ഇന്ദിരയ്‌ക്കെതിരെ നിയമനടപടിയുണ്ടാകും. നിലവില്‍ മൂന്നിലധികം പരാതികള്‍ ഇന്ദിരയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദളിത് ചിന്തകയായ രേഖ രാജ്, വിദ്യാര്‍ത്ഥി സംഘടനയായ എസ്.ഐ.ഒ, കൊടുങ്ങല്ലൂര്‍ സ്വദേശി വിപിന്‍ ദാസ് എന്നിവരുടെ പരാതികള്‍ പോലീസ് ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. വിഷയത്തില്‍ പോലീസ് നിയമോപദേശം നേടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കെ.ആര്‍. ഇന്ദിരയുടെ മുസ്‌ലിം വിരുദ്ധ വര്‍ഗീയ പരാമര്‍ശം വ്യത്യസ്ഥ മത സമുദായങ്ങള്‍ തമ്മിലുള്ള സമാധാനപരമായ സഹവര്‍ത്തിത്വത്തിന് തുരങ്കം വെക്കുന്നതും സമൂഹത്തില്‍ മുസ്ലിം വിദ്വേഷം വളര്‍ത്തുന്നതുമാണെന്ന് എസ്.ഐ.ഒ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ദിരയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ മത സ്പര്‍ദ്ധ വളര്‍ത്തുന്നതും ചില മത, രാഷ്ട്രീയ വിഭാഗങ്ങള്‍ക്കെതിരേ കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമാണെന്ന് വിപിന്‍ദാസ് പരാതിയില്‍ പറഞ്ഞു.

താത്തമാര്‍ പന്നി പെറുംപോലെ പെറ്റുകൂട്ടുകയാണെന്നും അതിന് പൈപ്പ് വെള്ളത്തില്‍ ഗര്‍ഭ നിരോധന മരുന്ന് കലര്‍ത്തി വിടണമെന്നുമായിരുന്നു ഇന്ദിരയുടെ പോസ്റ്റ്. ഇന്ത്യന്‍ പൗരര്‍ അല്ലാതാകുന്നവര്‍ എങ്ങോട്ടു പോകും എന്ന വേവലാതിയിലാണ് കേരളത്തിലെ സഹോദരസ്‌നേഹികള്‍. അവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍ മിനിമം സൗകര്യങ്ങള്‍ നല്‍കി പാര്‍പ്പിക്കാം. വോട്ടും റേഷന്കാര്ഡും ആധാര്‍കാര്‍ഡും ഇല്ലാതെ. പെറ്റുപെരുകാതിരിക്കാന്‍ സ്റ്റെറിലൈസ് ചെയ്യുകയുമാവാം മറ്റൊരു പോസ്റ്റില്‍ ഇന്ദിര പറയുന്നു.