നെടുമ്പാശേരി വിമാനത്താവളത്തിലെ റണ്‍വേ നവീകരണം ബുധനാഴ്ച ആരംഭിക്കും; പ്രവര്‍ത്തന സമയം കുറയും

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്വെ നവീകരണം ബുധനാഴ്ച ആരംഭിക്കും.
 | 
നെടുമ്പാശേരി വിമാനത്താവളത്തിലെ റണ്‍വേ നവീകരണം ബുധനാഴ്ച ആരംഭിക്കും; പ്രവര്‍ത്തന സമയം കുറയും

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വെ നവീകരണം ബുധനാഴ്ച ആരംഭിക്കും. ഈ ജോലികളുടെ ഭാഗമായി മാര്‍ച്ച് 28 വരെ വിമാനത്താവളത്തില്‍ നിന്നുള്ള പകല്‍ സമയ സര്‍വീസുകള്‍ ഉണ്ടാകില്ല. റണ്‍വേയുടെ പ്രതലം പരുക്കനായി നിലനിര്‍ത്താനുള്ള റീസര്‍ഫസിംഗ് ജോലികളാണ് നടക്കുന്നത്. രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെ ഈ ജോലികള്‍ നടക്കും.

ഈ സമയത്ത് വിമാനങ്ങളുടെ ടേക്-ഓഫ്, ലാന്‍ഡിങ് എന്നിവ നടത്താനാകില്ല. അതുകൊണ്ട് മിക്ക സര്‍വീസുകളും വൈകീട്ട് ആറ് മുതല്‍ രാവിലെ 10 വരെയുള്ള സമയത്തേയ്ക്ക് പുനഃക്രമീകരിച്ചു. എന്നാല്‍ സ്പൈസ് ജെറ്റിന്റെ മാലദ്വീപ് സര്‍വീസ് മാത്രമാണ് രാജ്യാന്തര വിഭാഗത്തില്‍ റദ്ദാക്കിയിരിക്കുന്നത്. മറ്റ് കമ്പനികളുടെ അഹമ്മദാബാദ്, ദില്ലി, ചെന്നൈ, മൈസൂര്‍ എന്നിവിടങ്ങളിലേയ്ക്കുള്ള ഓരോ സര്‍വ്വീസുകളും റദ്ദാക്കി.

നവീകരണ ജോലികള്‍ നടക്കുമ്പോള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 16 മണിക്കൂറായി ചുരുങ്ങുന്നതിനാല്‍ തിരക്ക് പരിഗണിച്ച് ചെക്ക് ഇന്‍ സമയം വര്‍ധിപ്പിച്ചതായും സിയാല്‍ അധികൃതര്‍ അറിയിച്ചു. ആഭ്യന്തര യാത്രക്കാര്‍ക്ക് മൂന്ന് മണിക്കൂര്‍ മുമ്പും രാജ്യാന്തര യാത്രക്കാര്‍ക്ക് നാല് മണിക്കൂര്‍ മുമ്പും ചെക്ക് ഇന്‍ ചെയ്യാനാകും.

റണ്‍വേ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 150 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. റണ്‍വേ, ടാക്സി ലിങ്കുകള്‍ എന്നിവയുള്‍പ്പെടെ മൊത്തം 5 ലക്ഷം ചതുരശ്ര മീറ്റര്‍ഭാഗത്താണ് വിമാനങ്ങളുടെ ലാന്‍ഡിംഗ് സുരക്ഷ ഉറപ്പാക്കാനുള്ള റീ-സര്‍ഫിങ് ജോലികള്‍ നടക്കുന്നത്.