മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും

മദ്രാസ് ഐഐടി വിദ്യാര്ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം സെന്ട്രല് ക്രൈം ബ്രാഞ്ച് അന്വേഷിക്കും.
 | 
മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും

ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സെന്റ്രല്‍ ക്രൈം ബ്രാഞ്ച് അഡീഷണല്‍ കമ്മീഷണര്‍ ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥരും പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടാകും.

ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന എല്ലാ ആരോപണങ്ങളും പരിശോധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഫാത്തിമ ലത്തീഫിന്റെ കുടുംബം തമിഴ്‌നാട് മുഖ്യമന്ത്രിയേയും ഡിജിപിയേയും കണ്ട് പരാതി നല്‍കിയിരുന്നു. ഐഐടിയിലെ അധ്യാപകരായ സുദര്‍ശന്‍ പദ്മനാഭന്‍, മിലിന്ദ് ബ്രഹ്മെ, ഹേമചന്ദ്രന്‍ കാര എന്നിവരുടെ പേര് ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഇവരില്‍ രണ്ട് പേരെ പോലീസ് ചോദ്യം ചെയ്തു. അതേസമയം സുദര്‍ശന്‍ പദ്മനാഭനെതിരെ വിദ്യാര്‍ത്ഥികള്‍ ആരും മൊഴി നല്‍കിയിട്ടില്ലെന്നാണ് ചെന്നൈ പോലീസ് അറിയിക്കുന്നത്. ഇന്റേണല്‍ മാര്‍ക്ക് സംബന്ധിച്ച് സുദര്‍ശന്‍ പദ്മനാഭനുമായി തര്‍ക്കമുണ്ടായതിന് ശേഷമാണ് ഫാത്തിമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.