വയനാട് കുറിച്യർ മലയിൽ വീണ്ടും ഉരുൾപൊട്ടൽ; ശക്തമായ മഴ തുടരുന്നു
വയനാട്: കൽപ്പറ്റ പൊഴുതനയ്ക്ക് സമീപത്തുള്ള കുറിച്യർ മലയിൽ വീണ്ടും അതിശക്തമായ ഉരുൾപൊട്ടൽ. കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന ശക്തമായ മഴ തുടർന്ന് വൈത്തിരി, പൊഴുതന ഭാഗങ്ങളിൽ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. ഉരുൾപൊട്ടലിൽ ആളപായമില്ലെന്നാണ് റിപ്പോർട്ടുകൾ. വ്യാഴാഴ്ചയും തിങ്കളാഴ്ചയും ഏഴ് സ്ഥലങ്ങളിൽ ഉരുൾപൊട്ടിയിരുന്നു.
ഇന്നലെ കുറിച്യര്‍ മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക കൃഷി നാശമുണ്ടായിരുന്നു. നിലവില്‍ ജില്ലയില്‍ 15ലധികം ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി രാജ്‌നാഥ് സിങും കഴിഞ്ഞ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. വീടും സ്ഥലവും പൂര്‍ണമായും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാംപുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് 38000 രൂപയും അടിയന്തര സഹായം നല്‍കാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത 48 മണിക്കൂറിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് കാരണം. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലും മഴ ലഭിക്കും.