രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാം കാമ്പസിന് ​ഗോൾവാൾക്കറുടെ പേര് എന്തുകൊണ്ട് പാടില്ല?; അക്കമിട്ട് നിരത്തി എംബി രാജേഷ്

രാജീവ് ഗാന്ധിയുടെ പേരിലുള്ള ഗവേഷണ സ്ഥാപനത്തിൻ്റെ രണ്ടാമത്തെ കാമ്പസിന് പ്രത്യേകമായി ഒരു പേര് നൽകണമെങ്കിൽ അതിന് ഏറ്റവും അനുയോജ്യമായത് മഹാനായ ശാസ്ത്രജ്ഞൻ ഡോ. പുഷ്പ എം. ഭാർഗ്ഗവയുടെ പേരാണ്.
 | 
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാം കാമ്പസിന് ​ഗോൾവാൾക്കറുടെ പേര് എന്തുകൊണ്ട് പാടില്ല?; അക്കമിട്ട് നിരത്തി എംബി രാജേഷ്

കൊച്ചി: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാം കാമ്പസിന് ​സംഘപരിവാർ നേതാവ് ​ഗോൾവാൾക്കറുടെ പേര് നൽകുന്നതിനെ എതിർത്ത് മുൻ എംപിയും സിപിഎം നേതാവുമായ എംബി രാജേഷ്. ​ഗോൾവാൾക്കർ ഇന്ത്യയെന്ന ആശയത്തെ തകർത്ത് അപരിഷ്കൃതമായ മത രാഷ്ട്ര സങ്കല്പം യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തയാളാണ്. അത്തരത്തിലൊരാളുടെ പേര് ഒരു ദേശീയ സ്ഥാപനത്തിന് നൽകുന്നത് അനീതിയാണ്. എംബി രാജേഷ് ചൂണ്ടിക്കാണിക്കുന്നു.

രാജീവ് ഗാന്ധിയുടെ പേരിലുള്ള ഗവേഷണ സ്ഥാപനത്തിൻ്റെ രണ്ടാമത്തെ കാമ്പസിന് പ്രത്യേകമായി ഒരു പേര് നൽകണമെങ്കിൽ അതിന് ഏറ്റവും അനുയോജ്യമായത് മഹാനായ ശാസ്ത്രജ്ഞൻ ഡോ. പുഷ്പ എം. ഭാർഗ്ഗവയുടെ പേരാണ്. ഇന്ത്യൻ ജീവശാസ്ത്രത്തിൻ്റെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നതെന്നും ഫേസ്ബുക്ക് കുറിപ്പിൽ രാജേഷ് പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം.

എന്തുകൊണ്ട് ഗോൾവാൾക്കറുടെ പേര് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ കാമ്പസിന് കൊടുക്കാൻ പാടില്ല?

1. ഗോൾവാൾക്കർ, സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയാവാത്തയാളും സ്വാതന്ത്ര്യാനന്തരം ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ ഒരു സംഭാവനയും നൽകാത്തയാളും മാത്രമല്ല, ഇന്ത്യ എന്ന ആശയത്തെ തകർത്ത് അപരിഷ്കൃതമായ മത രാഷ്ട്ര സങ്കല്പം യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തയാളുമാണ്.

2. സ്വാതന്ത്ര്യം യാഥാർത്ഥ്യമാവുക ഹിന്ദു രാഷ്ട്രത്തിൽ മാത്രമാണെന്നും അതുവരെ പാരതന്ത്ര്യം മാത്രമാണെന്നും പ്രഖ്യാപിച്ചയാളാണ്.

3. സ്വാതന്ത്ര്യ സമരത്തിൻ്റെ ഉൽപ്പന്നമായ ഭരണഘടനയെ മനുസ്മൃതിയെ ഉൾക്കൊള്ളാത്തത്,ഹിന്ദു വിരുദ്ധം, അഭാരതീയം എന്നിങ്ങനെ ആക്ഷേപിച്ച് തള്ളിക്കളഞ്ഞയാളാണ്.

4. ഭരണഘടനയുടെ ഭാഗം 4, അനുഛേദം 51 – A(h) ഇങ്ങനെ പറയുന്നു.
” ശാസ്ത്രബോധം ,മാനവികത, അന്വോഷണ ത്വര, പരിഷക്കണ ആഭിമുഖ്യം എന്നിവ വളർത്തുക ” പൗരൻമാരുടെ മൗലിക കടമയാണ്.
ശാസ്ത്ര ബോധത്തിൻ്റേയും മാനവികതയുടേയും സ്വതന്ത്ര ചിന്തയുടെയും ശത്രുപക്ഷത്ത് മാത്രം നിലയുറപ്പിച്ച ഒരു സംഘടനയുടേയും പ്രത്യയശാസ്ത്രത്തിൻ്റെയും ആചാര്യനാണ് ഗോൾവാൾക്കർ.

5. മുസ്ലീങ്ങളും കൃസ്ത്യാനികളും കമ്മ്യുണിസ്റ്റുകാരും ഹിന്ദു രാഷ്ട്രത്തിൻ്റെ ആന്തരിക ശത്രുക്കളാണെന്ന് പ്രഖ്യാപിച്ചയാളാണ്.( വിചാരധാര- ഗോൾവാൾക്കർ,ആറാം പതിപ്പ്, കുരുക്ഷേത്ര പ്രകാശൻ,പേജ് 217-242 വരെ. )

6. ” സെമിറ്റിക് വംശങ്ങളെ ഉൻമൂലനം ചെയ്ത് ലോകത്തെ ഞെട്ടിച്ച, വംശീയാഭിമാനം അതിൻ്റെ പരകോടിയിലെത്തിയ ജർമ്മനിയിൽ നിന്ന് ഹിന്ദുസ്ഥാന് പഠിക്കാനും പ്രയോജനപ്പെടുത്താനും നല്ലൊരു പാഠമുണ്ട് ” (We or our nationhood defined, M. S. Golwalkar, Bharat Publications, Page 35 ) എന്നും ഹിന്ദു വംശത്തിൽ ഉൾപ്പെടാത്തവർക്ക് “പൗരാവകാശങ്ങൾ പോലും ” നൽകരുത് (അതേ പുസ്തകം, പേജ്‌ 48 ) എന്നുമൊക്കെയുള്ള അനേകം അഭിപ്രായങ്ങളിലൂടെ മത രാഷട്ര വാദത്തിൻ്റെ വെറുപ്പിൻ്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിച്ച് ഇന്ത്യയെ വർഗ്ഗീയമായി ആഴത്തിൽ ഭിന്നിപ്പിച്ചയാളാണ്.വിദ്വേഷ പ്രത്യയശാസ്ത്രത്തിൻ്റെ വിളനിലങ്ങളാണ് അദ്ദേഹത്തിൻ്റെ പുസ്തകങ്ങളും പ്രസംഗങ്ങളുമെല്ലാം..

6. സർവ്വോപരി മഹാത്മാ ഗാന്ധി വധത്തിൻ്റെ പേരിൽ സർദാർ പട്ടേൽ ആർ.എസ്.എസ്.നെ നിരോധിച്ചപ്പോൾ അതിൻ്റെ മേധാവിയായിരുന്നു.
ഇതേ തിരുവനന്തപുരത്തെ പുത്തരിക്കണ്ടത്ത്, ഗാന്ധിജി വധിക്കപ്പെടുന്നതിൻ്റെ രണ്ടാഴ്ച മുമ്പ് ഗാന്ധിജിയെ അധിക്ഷേപിച്ച് പ്രസംഗിച്ചയാളാണ്. ഓ.എൻ.വി.യും മലയാറ്റൂരുമടക്കം അതിനെ ചോദ്യം ചെയ്തപ്പോൾ RSS വളണ്ടിയർമാർ ഗോൾവാൾക്കറുടെ മുന്നിലിട്ട് തല്ലിച്ചതച്ച കാര്യം മഹാകവി ഓ.എൻ.വി. ഒരു ഇൻ്റർവ്യുവിൽ പറഞ്ഞതോർക്കുക. (കലാകൗമുദി, 1992)

ഇങ്ങനെയൊരാളുടെ പേര് ഒരു ദേശീയ സ്ഥാപനത്തിന് നൽകുന്നത് അനീതിയാണ്. രാജീവ് ഗാന്ധിയുടെ പേരിലുള്ള ഗവേഷണ സ്ഥാപനത്തിൻ്റെ രണ്ടാമത്തെ കാമ്പസിന് പ്രത്യേകമായി ഒരു പേര് നൽകണമെങ്കിൽ അതിന് ഏറ്റവും അനുയോജ്യമായത് മഹാനായ ശാസ്ത്രജ്ഞൻ ഡോ. പുഷ്പ എം. ഭാർഗ്ഗവയുടെ പേരാണ്. ഇന്ത്യൻ ജീവശാസ്ത്രത്തിൻ്റെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

വാൽക്കഷ്ണം: പശുവിൻ്റെ മാംസവും പാലും ഒരേ ജീവശാസ്ത്ര പ്രക്രിയയിലൂടെ രൂപം കൊള്ളുന്നതിനാൽ പാലു കുടിക്കുന്നതും ശരിയല്ലല്ലോ എന്ന് ഗോൾവാൾക്കറോട് ഒരു യോഗത്തിൽ നേരിട്ട് ചോദിച്ച ഭാർഗ്ഗവയെക്കുറിച്ച് ധവളവിപ്ലവത്തിൻ്റെ പിതാവ് വർഗ്ഗീസ് കുര്യൻ എഴുതിയിട്ടുണ്ട്. “എല്ലാം രാഷ്ട്രീയമല്ലേ?” എന്ന് ചോദിച്ച് റോൾവാൾക്കർ തർക്കത്തിൽ നിന്ന് പിൻവാങ്ങിയത്രേ.