പീഡനക്കേസില്‍ ബിനോയിക്കെതിരെ കൂടുതല്‍ തെളിവുകള്‍ കൈമാറാനൊരുങ്ങി പരാതിക്കാരി

കഴിഞ്ഞ ദിവസം ബിനോയിക്കെതിരെ മുംബൈ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
 | 
പീഡനക്കേസില്‍ ബിനോയിക്കെതിരെ കൂടുതല്‍ തെളിവുകള്‍ കൈമാറാനൊരുങ്ങി പരാതിക്കാരി

ഓഷിവാര: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ കൈമാറാനൊരുങ്ങി യുവതിയുടെ കുടുംബം. കേസില്‍ ബിനോയി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിവരാനിക്കെയാണ് തെളിവുകള്‍ കൈമാറുമെന്ന് പരാതിക്കാരിയുടെ കുടുംബം അറിയിച്ചിരിക്കുന്നത്. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതോടെ ബിനോയിക്കെതിരായ നിയമക്കുരുക്ക് മുറുകും. കഴിഞ്ഞ ദിവസം ബിനോയിക്കെതിരെ മുംബൈ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

പ്രതിക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമായി തുടരുമെന്ന് മുംബൈ പോലീസ് അറിയിച്ചിട്ടുണ്ട്. ബിനോയി കേരളം വിട്ടതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മുന്‍കൂര്‍ ജാമ്യപേക്ഷയുമായി ബന്ധപ്പെട്ട് വിധി പറയുന്നത് വരെ ബിനോയി ഹാജരാകാന്‍ സാധ്യതയില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. യുവതി പോലീസില്‍ ഹാജരാക്കിയിരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ പോലീസ് പരിശോധിച്ച് വരികയാണ്. തെളിവുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. ശാസ്ത്രീയ പരിശോധന പൂര്‍ത്തിയായതിന് ശേഷം മാത്രമെ തുടര്‍ നടപടികളിലേക്ക് പോലീസ് കടക്കു.

മുംബൈ അന്ധേരിയിലെ ഒഷിവാര പോലീസ് സ്റ്റേഷനില്‍ ഈ മാസം 6-ാം തിയതിയാണ് 33കാരിയായ യുവതി ബിനോയിക്കെതിരെ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ ബിനോയി പീഡിപ്പിച്ചതായി പരാതിക്കാരി ആരോപിക്കുന്നു. ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ടു വയസുകാരനായ മകനുണ്ടെന്നും പരാതിയില്‍ പറയുന്നു.