തെരഞ്ഞെടുപ്പില്‍ ചെലവഴിച്ച കോടികളില്‍ കള്ളപ്പണമുണ്ടോ? ആരെയാണ് ഭയക്കുന്നത്? ബി.ജെ.പിക്കെതിരെ പികെ ഫിറോസ്

മഞ്ചേശ്വരം തെരഞ്ഞെടുപ്പിലടക്കം ചെലവഴിച്ച കോടികളില് ഇയാളുടെ കള്ളപ്പണമുണ്ടോ എന്ന് പരിശോധിച്ചിരുന്നോ. ഇവരെ ചോദ്യം ചെയ്യാന് ആരെയാണ് പോലീസ് ഭയക്കുന്നത്.
 | 
തെരഞ്ഞെടുപ്പില്‍ ചെലവഴിച്ച കോടികളില്‍ കള്ളപ്പണമുണ്ടോ? ആരെയാണ് ഭയക്കുന്നത്? ബി.ജെ.പിക്കെതിരെ പികെ ഫിറോസ്

കൊച്ചി: രണ്ടാം തവണയും കള്ളനോട്ടടി കേസില്‍ ബി.ജെ.പി നേതാവ് പിടിയിലായ സംഭവത്തില്‍ സംഘപരിവാറിനും പിണറായി വിജയന്‍ സര്‍ക്കാരിനും നേരെ രൂക്ഷ പ്രതികരണവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. സത്യസന്ധരായ പോലീസുകാര്‍ പിടി കൂടുമെങ്കിലും ബി.ജെ.പിയുടെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള ഇയാള്‍ക്കെതിരെ എന്ത് കൊണ്ടാണ് തുടര്‍ നടപടികള്‍ ഉണ്ടാവാത്തതെന്ന് ഫിറോസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

ബി.ജെ.പി യുടെ ആസ്ഥാന മന്ദിരമായ മാരാര്‍ജി ഭവന് ഈ പ്രദേശത്ത് നിന്നാണ് ഏറ്റവും കൂടുതല്‍ പണം നല്‍കിയത് എന്ന് കേട്ടിരുന്നു. പിണറായിയുടെ പോലീസ് ഇതേ കുറിച്ച് അന്വേഷിച്ചിരുന്നോ. കെ. സുരേന്ദ്രനും ശോഭാ സുരേന്ദ്രനുമടക്കമുള്ള നേതാക്കള്‍ക്ക് ഇയാളുമായുള്ള ബന്ധത്തെ കുറിച്ച് അന്വേഷിച്ചിരുന്നോ. മഞ്ചേശ്വരം തെരഞ്ഞെടുപ്പിലടക്കം ചെലവഴിച്ച കോടികളില്‍ ഇയാളുടെ കള്ളപ്പണമുണ്ടോ എന്ന് പരിശോധിച്ചിരുന്നോ. ഇവരെ ചോദ്യം ചെയ്യാന്‍ ആരെയാണ് പോലീസ് ഭയക്കുന്നത്. രാജ്യദ്രോഹികളായ ഇവരെ ആരാണ് സംരക്ഷിക്കുന്നതെന്നും ഫിറോസ് ചോദിക്കുന്നു.

കുറിപ്പിന്റെ പൂർണരൂപം.

നോട്ട് നിരോധന സമയത്ത് കേരളത്തിലുടനീളം നടത്തിയ യാത്രയിൽ ബി.ജെ.പി നേതാക്കൾ പറഞ്ഞത് കള്ളനോട്ടുകൾ ഇല്ലാതാക്കാനാണ് മോദി നോട്ട് നിരോധിച്ചതെന്നും പാക്കിസ്ഥാനിൽ അച്ചടിച്ച് മലപ്പുറത്ത് വിതരണം ചെയ്യുന്ന പണി ഇനി നടക്കില്ലെന്നുമായിരുന്നു. എന്നാൽ അൽപ ദിവസത്തിനുള്ളിൽ തന്നെ കൊടുങ്ങല്ലൂരിലെ ബി.ജെ.പി നേതാവിനെ 2000 രൂപയുടെ പുതിയ നോട്ടടക്കമുള്ള കള്ള നോട്ടുകൾ പ്രിന്റ് ചെയ്യുമ്പോൾ പിടികൂടി. പിന്നീട് ആ കേസിനെ കുറിച്ച് യാതൊരു വിവരമില്ല. കേസ് ഒതുക്കാൻ ശ്രമിക്കുന്നു എന്നൊരു വാർത്ത ഇടക്ക് പുറത്ത് വന്നിരുന്നു. യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചിരുന്നു.

ഇപ്പോഴിതാ അതേ ആളെ കള്ള നോട്ട് കേസിൽ വീണ്ടും പിടികൂടിയിരിക്കുന്നു. സത്യസന്ധരായ പോലീസുകാർ പിടികൂടുമെങ്കിലും ബി.ജെ.പിയുടെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള ഇയാൾക്കെതിരെ എന്ത് കൊണ്ടാണ് തുടർ നടപടികൾ ഉണ്ടാവാത്തത്? ബി.ജെ.പി യുടെ ആസ്ഥാന മന്ദിരമായ മാരാർജി ഭവന് ഈ പ്രദേശത്ത് നിന്നാണ് ഏറ്റവും കൂടുതൽ പണം നൽകിയത് എന്ന് കേട്ടിരുന്നു. പിണറായിയുടെ പോലീസ് ഇതേ കുറിച്ച് അന്വേഷിച്ചിരുന്നോ? കെ. സുരേന്ദ്രനും ശോഭാ സുരേന്ദ്രനുമടക്കമുള്ള നേതാക്കൾക്ക് ഇയാളുമായുള്ള ബന്ധത്തെ കുറിച്ച് അന്വേഷിച്ചിരുന്നോ? മഞ്ചേശ്വരം തെരഞ്ഞെടുപ്പിലടക്കം ചെലവഴിച്ച കോടികളിൽ ഇയാളുടെ കള്ളപ്പണമുണ്ടോ എന്ന് പരിശോധിച്ചിരുന്നോ? ഇവരെ ചോദ്യം ചെയ്യാൻ ആരെയാണ് പോലീസ് ഭയക്കുന്നത്? രാജ്യദ്രോഹികളായ ഇവരെ ആരാണ് സംരക്ഷിക്കുന്നത്?