പോലീസ് മലക്കം മറിഞ്ഞു: ബോബി ചെമ്മണ്ണൂരിനെ പ്രതിസ്ഥാനത്ത് നിന്ന് മാറ്റി
തിരൂർ: ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ജുവലറിയിൽ നടന്ന അത്മഹത്യയിൽ ബോബിക്കെതിരേ കേസെടുക്കും എന്ന് പറഞ്ഞ പോലീസ് ഒറ്റ രാത്രി കൊണ്ട് മലക്കം മറിഞ്ഞു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ജുവലറി അധികൃതർക്കെതിരേ കേസെടുക്കുമെന്നായിരുന്നു പോലീസ് ഇന്നലെ അറിയിച്ചത്. സ്ഥാപനത്തിനെതിരേയുള്ള കേസാകുമ്പോൾ സ്വാഭാവികമായും ഉടമ ഒന്നാം പ്രതിസ്ഥാനത്ത് എത്തുമെന്നായിരുന്നു പോലീസ് പറഞ്ഞത്. കൂടാതെ മാനേജർ ഉൾപ്പെടെ അഞ്ചു പേർക്കെതിരേയും കേസെടുത്തിരുന്നു.
എന്നാൽ ഇന്നലെ വൈകിട്ട് എഫ്.ഐ.ആർ തയ്യാറാക്കിയപ്പോൾ ജുവലറി മാനേജർ ഒന്നാംപ്രതിയായി മാറി. സ്ഥാപന ഉടമയായ ബോബി ചെമ്മണ്ണൂരിന്റെ പേര് ഒരിടത്തും പരാമർശിച്ചിട്ടില്ല. മരിച്ച ഇസ്മയിലിന്റെ ബന്ധുക്കൾക്ക് എഫ്.ഐ.ആറിന്റെ കോപ്പി നൽകാൻ പോലും തിരൂർ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. എഫ്.ഐ.ആർ നൽകാമെന്ന് പറഞ്ഞ് ഇന്നലെ രാത്രി എട്ടുമണിക്ക് ഇസ്മയിലിന്റെ കുടുംബാംഗങ്ങളെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയ പോലീസ് പത്തുമണി കഴിഞ്ഞിട്ടും ഇത് നൽകിയില്ല.
പിന്നീട് ഇന്ന് രാവിലെ എത്താൻ നിർദ്ദേശിച്ചു. ഇന്നു രാവിലെ എത്തിയ ബന്ധുക്കളോട് എസ്.ഐ ലീവിലാണെന്ന മുടന്തൻ ന്യായമാണ് പറഞ്ഞത്. ഇവരോട് വെള്ളിയാഴ്ച വീണ്ടും സ്‌റ്റേഷനിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
താനൂർ പാട്ടശേരി ഇസ്മയിലാണ് തിരൂരിലെ ബോബി ചെമ്മണ്ണൂർ ജൂവലറിക്കുള്ളിൽ തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചത്. ഇയാൾ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് മരിച്ചു. ഈ സംഭവത്തിലാണ് ബോബി ചെമ്മണ്ണൂർ ഉൾപ്പടെ ആറു പേർക്കെതിരേ കേസെടുക്കുമെന്ന് കഴിഞ്ഞ ദിവസം പോലീസ് അറിയിച്ചത്.
ഇന്നലെ തിരൂർ സ്റ്റേഷൻ സബ്ഇൻസ്‌പെക്ടർ വിശ്വനാഥൻ കാരയിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ചതിന്റെ ശബ്ദ രേഖ കേൾക്കാം.
കടപ്പാട് ഇ വാർത്ത