മരടിലെ ഫ്‌ളാറ്റ്; പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

മരടിലെ അപ്പാര്ട്ട്മെന്റുകള് പൊളിക്കണമെന്ന വിധിക്കെതിരെ ലഭിച്ച പുനഃപരിശോധനാ ഹര്ജികള് സുപ്രീം കോടതി തള്ളി.
 | 
മരടിലെ ഫ്‌ളാറ്റ്; പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: മരടിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിക്കണമെന്ന വിധിക്കെതിരെ ലഭിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ നല്‍കിയ റിവ്യൂ ഹര്‍ജികളാണ് തള്ളിയത്. ഹര്‍ജികളില്‍ ഇടപെടേണ്ട സാഹചര്യം ഇല്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിക്കണമെന്ന വിധിക്കെതിരെ ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസില്‍ ഹാജരായ അഭിഭാഷകരെ രൂക്ഷമായി വിമര്‍ശിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു കൊണ്ടാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് റിട്ട് ഹര്‍ജി തള്ളിയത്. കക്ഷികളും മുതിര്‍ന്ന അഭിഭാഷകരും കോടതിയില്‍ തട്ടിപ്പ് നടത്താനാണ് ശ്രമിച്ചതെന്ന് കോടതി കുറ്റപ്പെടുത്തി. ഒരു കോടതിയും മരട് ഫ്ളാറ്റ് വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കരുതെന്നും കോടതി ഉത്തരവിട്ടു.

ഇതിന് പിന്നില്‍ ആരൊക്കെയാണെന്ന് അറിയാമെന്നും കോടതിയെ കബളിപ്പിക്കാന്‍ ആസൂത്രിതമായ ശ്രമമാണ് നടന്നതെന്നും കോടതി പറഞ്ഞു. പരിഗണിക്കാന്‍ ഒന്നിലധികം തവണ വിസമ്മതിച്ച കേസ് മറ്റൊരു ബെഞ്ചിന് മുമ്പില്‍ ഉന്നയിച്ചത് ധാര്‍മികതയ്ക്ക് നിരക്കാത്തതാണ്. പണം ലഭിച്ചാല്‍ അഭിഭാഷകര്‍ക്ക് എല്ലാമായോ എന്നും ഇവര്‍ക്ക് പണം മാത്രം മതിയോ എന്നും ചോദിച്ച കോടതി ഇനിയും ആവര്‍ത്തിച്ചാല്‍ അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.