അഭയ കേസ്: രാസപരിശോധനാ ഫലം തിരുത്തിയ കേസിൽ വീണ്ടും മൊഴി രേഖപ്പെടുത്തും
തിരുവനന്തപുരം: അഭയ കേസിൽ ആന്തരാവയവങ്ങളുടെ രാസപരിശോധനാ ഫലം രേഖപ്പെടുത്തിയ രജിസ്റ്ററിൽ കൃത്രിമം കാട്ടിയെന്ന കേസിൽ വീണ്ടും മൊഴി രേഖപ്പെടുത്തും. ക്രിമിനൽ നടപടി ചട്ടം 313 പ്രകാരം പ്രതികളുടെ മൊഴി ഇന്ന് തന്നെ രേഖപ്പെടുത്തുമെന്ന് കോടതി അറിയിച്ചു. പ്രധാന തെളിവുകൾ പലതും പ്രതിഭാഗം തന്നെ സമർപ്പിച്ചതിനാലാണ് പ്രതികളോട് വീണ്ടും വിശദീകരണം തേടുന്നതെന്ന് കോടതി വ്യക്തമാക്കി. പോസ്റ്റ് മോർട്ടം റിപ്പോർട്ടിനെ കുറിച്ചും വർക്ക് ബുക്ക് രജിസ്റ്ററിനെ കുറിച്ചും സംബന്ധിച്ച ചോദ്യങ്ങളാകും കോടതി ഉന്നയിക്കുക. ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ ആര്‍ ഗീത, കെമിക്കല്‍ അനലിസ്റ്റ് എം ചിത്ര എന്നിവരാണ് പ്രതികള്‍.
ഇരുപ്രതികളും കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് നിർദ്ദേശം നൽകിയിരുന്നു. സംഭവത്തിൽ പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിൽ കോടതി നേരിട്ട് തെളിവെടുപ്പ് നടത്തി കേസെടുക്കുകയായിരുന്നു. ഏഴ് വർഷം കൊണ്ടാണ് നടപടികൾ പൂർത്തിയായത്. കഴിഞ്ഞ വെള്ളിയാഴ്ച ചിത്ര കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് കേസ് ഇന്നത്തേക്ക് മാറ്റിയത്.