മരുന്നുകള്‍ കടലില്‍ വലിച്ചെറിയണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ശ്രീനിവാസന്‍
ആധുനിക വൈദ്യശാസ്ത്രത്തെ വിമര്ശിക്കുന്ന നിലപാടില് മാറ്റമില്ലെന്ന് ശ്രീനിവാസന് വീണ്ടും. മാധ്യമം ദിനപ്പത്രത്തില്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ശ്രീനിവാസന്‍ ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. മരുന്നുകള്‍ കടലില്‍ വലിച്ചെറിയണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും വൈറ്റമിന്‍ സി കോവിഡ് 19ന് പ്രതിരോധമാകുമെന്നും ശ്രീനിവാസന്‍ ലേഖനത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയും ഡോക്ടര്‍മാരും രംഗത്തെത്തിയിരുന്നു.
എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് ശ്രീനിവാസന്‍. മാധ്യമം ഓണ്‍ലൈനാണ് ശ്രീനിവാസന്റെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗങ്ങള്‍ക്ക് ശാശ്വത പരിഹാരമില്ലാത്ത ചികിത്സാ സമ്പ്രദായമാണ് അലോപ്പതിയെന്ന് പറയുകയാണ് താന്‍ ചെയ്തതെന്ന് ശ്രീനിവാൃസന്‍ ന്യായീകരിച്ചു. മരുന്നുകള്‍ കടലില്‍ വലിച്ചെറിയണമെന്ന് പറയുന്ന ശ്രീനിവാസന്‍ അസുഖം വന്നപ്പോള്‍ മുന്തിയ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നുവെന്നും ശ്രീനിവാസന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും ഡോ.ജിനേഷ് പി.എസ്. വിമര്‍ശിച്ചിരുന്നു.
എന്നാല്‍ വലിയ ആശുപത്രിയില്‍ ചികിത്സ തേടിയത് ആധുനിക സൗകര്യം പ്രയോജനപ്പെടുത്താനാണെന്നും ഇനിയും പോകുമെന്നും ശ്രീനിവാസന്‍ പറയുന്നു. കോവിഡിന് വിറ്റാമിന്‍ സി പ്രതിവിധിയാണെന്ന ഒരു ഡോക്ടറുടെ നിരീക്ഷണം ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. അതിന്റെ നിജ സ്ഥിതി അറിയില്ല. അതേസമയം ആധുനിക വൈദ്യശാസ്ത്രമെന്ന് അവകാശപ്പെടുന്ന അലോപ്പതിയില്‍ വൃക്ക, കരള്‍, ഹൃദയരോഗങ്ങള്‍ക്കും പ്രമേഹം, ആസ്ത്മ തുടങ്ങിയവക്കും ശാശ്വത പരിഹാരമില്ല എന്നാണ് നിലപാട്.
കീറിമുറിച്ച് മറ്റുള്ളവരുടെ കരളോ ഹൃദയമോ വൃക്കയോ എടുത്തുവെച്ച് ജീവിതകാലം മുഴുവന്‍ മരുന്ന് നല്‍കും. ഇതില്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തവ കുറവാണ്. ചില രോഗങ്ങള്‍ക്ക് ചില മരുന്നുകള്‍ ഫലം ചെയ്യുന്നുണ്ടെന്നത് നിഷേധിക്കുന്നില്ല. അലോപ്പതി ഡോക്ടറായിരുന്ന സാമുവല്‍ ഹാനിമാന്‍ മരുന്നുകളുടെ പാര്‍ശ്വഫലങ്ങളില്‍ മനം മടുത്താണ് ഹോമിയോപ്പതി കണ്ടുപിടിച്ചതെന്നും ശ്രീനിവാസന്‍ പറഞ്ഞു.