മരട് ഫ്‌ളാറ്റ് കേസില്‍ അറസ്റ്റിലായ മൂന്ന് പേരെ റിമാന്‍ഡ് ചെയ്തു

മരട് ഫ്ളാറ്റ് കേസില് അറസ്റ്റിലായ മൂന്ന് പേര് റിമാന്ഡില്.
 | 
മരട് ഫ്‌ളാറ്റ് കേസില്‍ അറസ്റ്റിലായ മൂന്ന് പേരെ റിമാന്‍ഡ് ചെയ്തു

കൊച്ചി: മരട് ഫ്‌ളാറ്റ് കേസില്‍ അറസ്റ്റിലായ മൂന്ന് പേര്‍ റിമാന്‍ഡില്‍. ഹോളിഫെയ്ത്ത് ബില്‍ഡേഴ്സ് എം.ഡി സാനി ഫ്രാന്‍സിസ്, മരട് പഞ്ചായത്ത് സെക്രട്ടറി ആയിരുന്ന മുഹമ്മദ് അഷ്റഫ്, ജൂനിയര്‍ സൂപ്രണ്ടായിരുന്ന പി.ഇ ജോസഫ് എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. മൂന്ന് ദിവസത്തേക്കാണ് റിമാന്‍ഡ്.

പി.ഇ ജോസഫിന്റെ ജാമ്യാപേക്ഷ മൂന്ന് ദിവസത്തിനുശേഷം മൂവാറ്റുപുഴ വിജിലന്‍സ് കോടതി പരിഗണിക്കും. തീരദേശ പരിപാലന നിയമം മനഃപൂര്‍വം ലംഘിക്കുകയാണെന്ന് അറിഞ്ഞുകൊണ്ട് ഉദ്യോഗസ്ഥര്‍ ഫ്‌ളാറ്റ് നിര്‍മാണത്തിന് കൂട്ടു നിന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടും മൂന്നും പ്രതികള്‍ നിയമം ലംഘിച്ച് ഫ്‌ളാറ്റ് നിര്‍മിക്കുന്നതിന് ഒത്താശ ചെയ്തു.

വിലപ്പെട്ട തെളിവുകള്‍ നശിപ്പിക്കുകയും നിലമെന്ന് രേഖകളിലുള്ള സ്ഥലത്ത് നിര്‍മാണത്തിന് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കുകയും ചെയ്തു. നിര്‍മാതാക്കളും ഉദ്യോഗസ്ഥരും ഫ്ളാറ്റ് വാങ്ങിയവരെ ചതിക്കുകയാണ് ചെയ്തത്. നഗ്‌നമായ നിയമ ലംഘനവും വിശ്വാസ വഞ്ചനയും കാട്ടിയ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.