വിജിലന്‍സ് അന്വേഷണം നേരിടുന്ന ടോം ജോസ് എന്നും വിവാദങ്ങളുടെ തോഴന്‍; അഴിമതിയാരോപണങ്ങളില്‍ നഷ്ടപ്പെട്ടത് കൊച്ചി മെട്രോ മേധാവി സ്ഥാനവും
കൊച്ചി: വിജിലന്‍സ് അന്വേഷണം നേരിടുന്നതിലൂടെ വിവാദ നായകനായിത്തീര്ന്ന ഐഎഎസ് ഉദ്യോഗസ്ഥന് ടോം ജോസ് എന്നും വിവാദങ്ങളിലായിരുന്നു. വിജിലന്സിന്റെ അന്വേഷണവും റെയ്ഡും ഇപ്പോളാണ് നടന്നതെങ്കിലും കൊച്ചി മെട്രോയുടെ ചുമതല ആദ്യമായി വഹിച്ച ടോം ജോസ് അതില് നിന്ന് പുറത്തായത് അഴിമതിയാരോപണത്തിന്റെ പേരിലായിരുന്നു. അതിനു പിന്നാലെയാണ് പൂനെയിലും മുംബൈയിലും അനധികൃതമായി ഭൂമി സ്വന്തമാക്കിയെന്ന ആരോപണം ടോം ജോസിനു നേരേ ഉയരുന്നത്. ഐഎഎസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റാണെങ്കിലും വിജിലന്സ് നീക്കത്തില് കാര്യമായി പ്രതികരിക്കാന് സംഘടന പോലും തയ്യാറാകാത്തതിനു പിന്നില് ഈ അഴിമതിക്കഥകളുടെ ചരിത്രം തന്നെയാവണം കാരണം.
1984 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ടോം ജോസ്. കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ ആദ്യമായി തലപ്പത്തെത്തിയത് ടോം ജോസ് ആയിരുന്നു. അധികം വൈകാതെതന്നെ സ്വന്തം തീരുമാനങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണങ്ങള്‍ അദേഹത്തിനെതിരേ ഉയര്‍ന്നുവന്നു. മെട്രോ നിര്‍മാണ കരാറുകള്‍ അടുപ്പക്കാര്‍ക്ക് നല്‍കാന്‍ ടോം ശ്രമിക്കുന്നതായി അന്ന് പ്രതിപക്ഷനേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ആരേപണം ഉന്നയിക്കുകയും അതിനു പിന്നാലെ ടോം ജോസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെയും യൂത്ത് കോണ്‍ഗ്രസിന്റെയുമെല്ലാം നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭങ്ങളും നടന്നു.
അന്തരിച്ച ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അടക്കമുള്ളവരും ഈ ഉദ്യോഗസ്ഥനെതിരേ രംഗത്തെത്തി. മെട്രോയില്‍ നിന്ന് പുറത്താക്കിയ ശേഷമാണ് കൊച്ചി മെട്രോയുടെ ഉപദേഷ്ടാവും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുന്‍ എംഡിയുമായ ഇ. ശ്രീധരനെതിരേ കേന്ദ്ര നഗരവികസന വകുപ്പ് മേധാവിക്ക് ടോം ജോസ് കത്തയച്ച വിവരം പുറത്തു വന്നത്. സംഭവത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും ഇദ്ദേഹത്തെ പരസ്യമായി ശാസിച്ചു. മാധ്യമങ്ങളില്‍ വന്‍ തലക്കെട്ടുകളാണ് ഈ വിവാദങ്ങള്‍ സൃഷ്ടിച്ചത്.
ഇതിനു പിന്നാലെ മഹാരാഷ്ട്രയില്‍ എസ്റ്റേറ്റ് വാങ്ങിയെന്ന വന്‍ ആരോപണം ടോമിനെത്തേടിയെത്തി. മഹാരാഷ്ട്രയിലെ സിന്ധു ദുര്‍ഗ്ഗ താലൂക്കില്‍ ആണ് ഒരു കോടി അറുപത്തി മൂന്ന് ലക്ഷം രൂപയ്ക്ക് എസ്റ്റേറ്റ് വാങ്ങിയതാണ് പുറത്തായത്. അഴിമതിയിലൂടെ ലഭിച്ച പണമുപയോഗിച്ച് ടോമും കുടുംബവും എസ്റ്റേറ്റ് വാങ്ങിയെന്ന പരാതിയില്‍ ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ട്. പണത്തിന്റെ ഉറവിടം വെളിപ്പെടുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് അന്വേഷണം ആരംഭിച്ചത്. പൊതുമരാമത്തു സെക്രട്ടറി ആയിരിക്കുമ്പോള്‍ എസ്റ്റേറ്റ് വാങ്ങാന്‍ ചെലവായ തുകയുടെ ഉറവിടം തിരക്കിയപ്പോള്‍ ബാങ്ക് ലോണും ബാക്കി പണം സുഹൃത്തുക്കള്‍ നല്‍കിയതെന്നുമാണ് വിശദീകരണം നല്‍കിയത്.
ഈ സ്ഥലമിടപാടിലും എറണാകുളത്ത് ഫ്‌ളാറ്റ് വാങ്ങിയതിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണമെന്നാണ് വിവരം. ടോം ജോസിന്റെ വരുമാനത്തിന്റെ 65 ശതമാനവും അനധികൃത സ്വത്താണെന്നാണ് എഫ്ഐആറില്‍ വിജിലന്‍സ് പറയുന്നത്.