ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തയാള്‍ ടിടിഇയുടെ കൈ തിരിച്ചൊടിച്ചു

ടിക്കറ്റില്ലാതെ ട്രെയിനില് യാത്ര ചെയ്തയാള് ടിടിഇയുടെ കൈ തിരിച്ചൊടിച്ച ശേഷം ഓടി രക്ഷപ്പെട്ടു.
 | 
ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തയാള്‍ ടിടിഇയുടെ കൈ തിരിച്ചൊടിച്ചു

കോട്ടയം: ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്തയാള്‍ ടിടിഇയുടെ കൈ തിരിച്ചൊടിച്ച ശേഷം ഓടി രക്ഷപ്പെട്ടു. അസമിലെ ദിബ്രുഗഡില്‍ നിന്ന് കന്യാകുമാരി വരെ പോകുന്ന വിവേക് എക്‌സ്പ്രസിലാണ് സംഭവമുണ്ടായത്. എറണാകുളം ഡിവിഷനിലെ ടിടിഇ ആയ ആന്ധ്ര സ്വദേശി ചന്ദ്രബാബു ചിന്തിതയുടെ കൈക്കാണ് പരിക്കേറ്റത്. ഉത്തരേന്ത്യക്കാരനാണ് അക്രമിയെന്ന് ചന്ദ്രബാബു പറഞ്ഞു.

സ്ലീപ്പര്‍ ക്ലാസില്‍ ടിക്കറ്റ് പരിശോധിക്കുന്നതിനിടെയാണ് സംഭവം. യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചപ്പോള്‍ ആദ്യം ടിക്കറ്റ് തരാമെന്ന് പറഞ്ഞു. ഇയാളുടെ കയ്യില്‍ ടിക്കറ്റ് ഇല്ലെന്ന് മനസിലായതോടെ ടിക്കറ്റ് എടുക്കണമെന്ന് കര്‍ശനമായി പറഞ്ഞു. ഇത് വാക്കുതര്‍ക്കത്തിലേക്ക് നീങ്ങുകയും യാത്രക്കാരന്‍ ടിടിഇയെ ആക്രമിക്കുകയുമായിരുന്നു.

ചന്ദ്രബാബു നിലവിളിച്ചതോടെ ഇയാള്‍ അടുത്ത കോച്ചിലേക്ക് ഓടി രക്ഷപ്പെട്ടു. കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ഇയാള്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങി ഓടുകയായിരുന്നുവെന്നാണ് വിവരം. കോട്ടയം ആര്‍പിഎഫ് സ്റ്റേഷനിലെത്തി ടിടിഇ പരാതി നല്‍കി. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.