ഗുജറാത്ത് കലാപത്തില്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി നാനാവതി-മെഹ്ത കമ്മീഷന്‍

ഗുജറാത്ത് കലാപത്തില് നരേന്ദ്ര മോദിക്ക് ക്ലീന് ചിറ്റ് നല്കി ജസ്റ്റിസ് നാനാവതി-മെഹ്ത കമ്മീഷന് റിപ്പോര്ട്ട്.
 | 
ഗുജറാത്ത് കലാപത്തില്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി നാനാവതി-മെഹ്ത കമ്മീഷന്‍

അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി ജസ്റ്റിസ് നാനാവതി-മെഹ്ത കമ്മീഷന്‍ റിപ്പോര്‍ട്ട്. അന്തിമ റിപ്പോര്‍ട്ട് ഇന്ന് ഗുജറാത്ത് നിയമസഭയില്‍ സമര്‍പ്പിച്ചു. ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2002ല്‍ ഗോധ്ര സംഭവത്തിന് ശേഷമാണ് ഗുജറാത്തില്‍ കലാപം നടന്നത്. കലാപം ആസൂത്രിതമല്ലെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ കലാപം തടയാന്‍ ശ്രമിച്ചിരുന്നുവെന്നും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി തന്നെയാണ് നാനാവതി കമ്മീഷനെ നിയോഗിച്ചത്. റിട്ട.ജസ്റ്റിസുമാരായ ജി.ടി.നാനാവതിയും അക്ഷയ് മെഹ്തയും ചേര്‍ന്നുള്ള കമ്മീഷന്‍ 2009 സെപ്റ്റംബര്‍ 25 റിപ്പോര്‍ട്ടിന്റെ ആദ്യഭാഗം നിയമസഭയില്‍ സമര്‍പ്പിച്ചിരുന്നു.

പിന്നീട് 2014ല്‍ ആനന്ദിബെന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഇത് പുറത്തു വിട്ടിരുന്നില്ല. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇത് സമര്‍പ്പിക്കാമെന്ന് ഈ വര്‍ഷം സെപ്റ്റംബറില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുജറാത്ത് ഹൈക്കോടതിയെ അറിയിച്ചിരുന്നു. അയോധ്യയില്‍ നിന്നുള്ള കര്‍സേവകര്‍ സഞ്ചരിച്ച ട്രെയിന്‍ ബോഗി ഗോധ്രയില്‍ വെച്ച് തീപിടിച്ച് 59 പേര്‍ മരിച്ചതിന് പിന്നാലെയാണ് ഗുജറാത്തില്‍ കലാപം തുടങ്ങിയത്. ആയിരക്കണക്കിന് ന്യൂനപക്ഷ സമുദായാംഗങ്ങള്‍ കലാപത്തില്‍ കൊല്ലപ്പെട്ടു.