ഹൈദരാബാദ് ബലാല്‍സംഗ കൊലപാതകം; 4 പ്രതികളെയും വെടിവെച്ച് കൊന്നു

ഷംഷാബാദില് 26 കാരിയായ വെറ്ററിനറി ഡോക്ടറെ ബലാല്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവെച്ച് കൊന്നു.
 | 
ഹൈദരാബാദ് ബലാല്‍സംഗ കൊലപാതകം; 4 പ്രതികളെയും വെടിവെച്ച് കൊന്നു

ഹൈദരാബാദ്: ഷംഷാബാദില്‍ 26 കാരിയായ വെറ്ററിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവെച്ച് കൊന്നു. ഏറ്റുമുട്ടലില്‍ ഇവര്‍ കൊല്ലപ്പെട്ടുവെന്നാണ് പോലീസ് അറിയിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കുറ്റകൃത്യം പുനരാവിഷ്‌കരിക്കുന്നതിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും അതുകൊണ്ടാണ് വെടിവെക്കേണ്ടി വന്നതെന്നുമാണ് പോലീസ് വിശദീകരിക്കുന്നത്.

ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനര്‍മാരായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവുലു എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് സംഭവമുണ്ടായത്. പ്രതികള്‍ നാലു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് സൈബറാബാദ് പോലീസ് വ്യക്തമാക്കി. റിമാന്‍ഡിലായിരുന്ന പ്രതികളെ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ഷാദ്‌നഗര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

28-ാം തിയതി പുലര്‍ച്ചെയാണ് ഹൈദരാബാദിലെ ഔട്ടര്‍ റിങ് റോഡിലെ അടിപ്പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ലോറിത്തൊഴിലാളികളാണ് പ്രതികളെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പ്രതികളെ വീടുകളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കേസില്‍ മൂന്ന് പോലീസുകാര്‍ സസ്‌പെന്‍ഷനിലായിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിപ്പിച്ചതിനാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്.