വരവര റാവുവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

ഭീമ കൊറേഗാവ് കേസില് റിമാന്ഡില് കഴിയുന്ന കവി വരവര റാവുവിനെ ആശുപത്രിയിലേക്ക് മാറ്റാന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി.
 | 
വരവര റാവുവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

മുംബൈ: ഭീമ കൊറേഗാവ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കവി വരവര റാവുവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാണ് ഉത്തരവ്. ചികിത്സാച്ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ബന്ധുക്കള്‍ക്ക് ആശുപത്രി മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് അദ്ദേഹത്തെ സന്ദര്‍ശിക്കാം.

അനുമതിയില്ലാതെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. 2018ല്‍ ഭീമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വരവര റാവുവിന് ജാമ്യം ലഭിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഭാര്യ പി.ഹേമലത നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

റിമാന്‍ഡില്‍ തുടരുന്ന അദ്ദേഹത്തെ മെയ് മാസത്തില്‍ അബോധാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ അലംഭാവം കാട്ടുന്നതായി ജയില്‍ അധികൃതര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു.