ബലാല്‍സംഗ ഇരയുടെ പിതാവിനെ വെടിവെച്ചു കൊന്ന പ്രതിയെ ഏറ്റുമുട്ടലിലൂടെ പിടികൂടി

ബലാല്സംഗത്തിന് ഇരയായ പെണ്കുട്ടിയുടെ പിതാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതിയെ പോലീസ് പിടികൂടി.
 | 
ബലാല്‍സംഗ ഇരയുടെ പിതാവിനെ വെടിവെച്ചു കൊന്ന പ്രതിയെ ഏറ്റുമുട്ടലിലൂടെ പിടികൂടി

ലഖ്‌നൗ: ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതിയെ പോലീസ് പിടികൂടി. പോലീസുമായി ഏറ്റുമുട്ടിയ പ്രതി പരിക്കുകളോടെ ആശുപത്രിയിലാണ്. കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛനെ പ്രതി വെടിവെച്ച് കൊലപ്പെടുത്തിയത്. ബലാല്‍സംഗ കേസില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല.

ഇയാളും മൂന്ന് പേരും ചേര്‍ന്നാണ് കഴിഞ്ഞ ദിവസം കൊലപാതകം നടത്തിയത്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അമ്പതിനായിരം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഇന്നലെ രാത്രിയാണ് പോലീസും പ്രതികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. പ്രധാന പ്രതിയും മറ്റൊരാളും പിടിയിലായിട്ടുണ്ട്.

അച്ഛ്മാന്‍ ഉപാധ്യായ എന്നയാളാണ് പെണ്‍കുട്ടിയെ കഴിഞ്ഞ ഓഗസ്റ്റില്‍ ബലാല്‍സംഗം ചെയ്തത്. ഇയാള്‍ക്കെതിരെ പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തില്ല. ഫെബ്രുവരി ഒന്നിന് പ്രതി കുട്ടിയുടെ അച്ഛനെ ഫോണിലേക്ക് വിളിച്ച് വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. പത്താം തിയതിക്കുള്ളില്‍ പരാതി പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം.

പെണ്‍കുട്ടിയുടെ പിതാവ് ഇക്കാര്യവും പോലീസിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. അതിനിടെയാണ് പ്രതികള്‍ പിതാവിനെ കൊലപ്പെടുത്തിയത്. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ മൂന്ന് പോലീസുദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു.