ലൈംഗിക പീഡനക്കേസില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തേടി ആശ്വാസ വാര്‍ത്ത

പീഡനക്കാര്യം പുറത്തു പറയാതിരിക്കാന് റൊണാള്ഡോ തനിക്ക് 375000 ഡോളര് നല്കിയതായും പരാതിക്കാരി വ്യക്തമാക്കിയിരുന്നു.
 | 
ലൈംഗിക പീഡനക്കേസില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തേടി ആശ്വാസ വാര്‍ത്ത

ന്യൂയോര്‍ക്ക്: ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് പോര്‍ച്ചുഗീസ് സ്റ്റാര്‍ ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരായി യുവതി നല്‍കിയ പരാതി നിലനില്‍ക്കില്ല. താരത്തിനെതിരെ കൃത്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് യുഎസ് അഭിഭാഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കേസില്‍ കൂടുതല്‍ നിയമനടപടികളൊന്നും സ്വീകരിക്കില്ല. തെളിവുകളില്ലാത്ത സാഹചര്യത്തില്‍ കേസ് തുടരേണ്ടതില്ലെന്നും ആരോപണത്തില്‍ ചില സംശയങ്ങള്‍ മാത്രമെ നിലനില്‍ക്കുന്നുള്ളുവെന്നും നെവാഡ ഡിസ്ട്രിക്ട് അറ്റോര്‍ണിയും വ്യക്തമാക്കിയിട്ടുണ്ട്.

നികുതിയുമായി ബന്ധപ്പെട്ട് റൊണാള്‍ഡോയ്ക്ക് വന്‍തുക പിഴയൊടുക്കേണ്ടി വരുമെന്ന് വ്യക്തമായ അതേസാഹചര്യത്തിലായിരുന്നു പീഡന പരാതിയും ഉയര്‍ന്നത്. റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്റസിലേക്ക് താരം ചേക്കേറിയ സമയത്താണ് ഇവയെല്ലാം നടക്കുന്നതെന്നതാണ് മറ്റൊരു വസ്തുത. ഒരു ദശാബ്ദം മുന്‍പ് ഹോട്ടല്‍ മുറിയില്‍ റൊണാള്‍ഡൊ തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതി ഉയര്‍ന്നത്. പിന്നാലെ മാധ്യമങ്ങള്‍ ഇക്കാര്യം വലിയ പ്രാധാന്യത്തോടെ വാര്‍ത്തയാക്കുകയും ചെയ്തു.

പീഡനക്കാര്യം പുറത്തു പറയാതിരിക്കാന്‍ റൊണാള്‍ഡോ തനിക്ക് 375000 ഡോളര്‍ നല്‍കിയതായും പരാതിക്കാരി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം റൊണാള്‍ഡോ നിഷേധിച്ചു. പരാതിക്കാരി 9 വര്‍ഷത്തിന് ശേഷം എന്തിനാണ് പരാതിയുമായി എത്തിയതെന്നും ചോദ്യമുയര്‍ന്നിരുന്നു. എന്നാല്‍ മീ.ടു ക്യാംപെയ്‌നിന്റെ ഭാഗമായിരുന്നു വെളിപ്പെടുത്തലെന്ന് പരാതിക്കാരിയായ മോഡല്‍ വ്യക്തമാക്കി.