റാഷിദ് ഖാനെ പരിഹസിക്കുന്നവര്‍ അറിയാത്ത ചരിത്രം അവകാശപ്പെടാനുണ്ട് അഫ്ഗാനിസ്ഥാന്
അൻഷിഫ് ആസ്യ മജീദ്
ലണ്ടന്‍: കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ അഫ്ഗാനിസ്ഥാന്‍ ടീമില്‍ ഏറ്റവും പഴി കേള്‍ക്കേണ്ടി വന്നത് റാഷിദ് ഖാന്‍ എന്ന സ്പിന്‍ മാന്ത്രികനായിരുന്നു. മുത്തയ്യ മുരളീധരനോ ഷെയ്ന്‍ വോണിനോ മാത്രം അവകാശപ്പെട്ട പദവിക്ക് അര്‍ഹനായ താരത്തിന് ഇന്നലെത്തെ പ്രകടനം വരുത്തിവെച്ച നാണക്കേട് ചെറുതല്ല. നിരീക്ഷകരും താരങ്ങളും എന്തിനേറെ പറയുന്നു, ഐസ്‌ലാന്റിന്റെ ഒഫീഷ്യല്‍ പേജ് പോലും അദ്ദേഹത്തെ അപഹസിക്കുകയും കളിയാക്കുകയും ചെയ്തു.
ഒന്‍പത് ഓവര്‍ എറിഞ്ഞ റഷീദ് വിക്കറ്റൊന്നും നേടാതെ 110 റണ്‍സാണ് ഇന്നലെ വഴങ്ങിയത്. ലോകകപ്പില്‍ ഒരു താരത്തിന്റെ ഏറ്റവും മോശം ബൗളിംഗ് പ്രകടനമായിരുന്നു അത്. പത്ത് ഓവറില്‍ 113 റണ്‍സുമായി മൈക്കല്‍ ലെവിസ് മുന്നിലുണ്ടെങ്കിലും റാഷിദ് ഖാനായിരിക്കും ഇനി ലോകകപ്പിലെ ആ നിര്‍ഭാഗ്യവാനെന്ന് തീര്‍ത്തും പറയാം. പാക്കിസ്ഥാന്‍ പേസര്‍ വഹാബ് റിയാസും 110 റണ്‍സ് വഴങ്ങിയിട്ടുണ്ട്, പക്ഷേ അത് 10 ഓവറിലായിരുന്നുവെന്ന് മാത്രം.
Rubbish tweet. Rather than trying to be funny why not be respectful to someone that has done so much for cricket and especially associate members https://t.co/0z3F8KiS82
— Luke Wright (@lukewright204) June 18, 2019
ലോകകപ്പിലെ ചെറുമീനുകളായ അഫ്ഗാനിസ്ഥാനെ യാതൊരു ദയയുമില്ലാതെ അപഹസിക്കുന്ന ആരാധകരും നിരീക്ഷകരും പക്ഷേ ചില കാര്യങ്ങള് സൗകര്യപൂര്വ്വം മറക്കുന്നുവെന്നതാണ് വസ്തുത. സിംബാബ്‌വെ, അയര്‍ലന്റ്, നമീബിയ, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ ടീമുകളൊക്കെ മുഖ്യധാരയില്‍ നിന്ന് മാഞ്ഞുപോയതിന് പിന്നിലും ഇത്തരത്തിലുള്ള കളിയാക്കലുകളുടെ കഥയുണ്ട്. ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളില്‍ നിന്നുള്ള കായികതാരങ്ങള്‍ക്ക് എക്കാലവും ഇത്തരം പരിഹാസങ്ങള്‍ക്ക് വിധേയരാകേണ്ടി വന്നിട്ടുണ്ട്.
ഐസിസിയുടെ ഏകദിന ബൗളിംഗ് റാങ്കിംഗില്‍ മൂന്നാം സ്ഥാനക്കാരനാണ് റാഷിദ് ഖാന്‍ എന്ന 20കാരന്‍. 63 ഏകദിന മത്സങ്ങളില്‍ നിന്ന് 128 വിക്കറ്റുകള്‍. എക്കണോമി റേറ്റ് വെറും 4.09 റണ്‍സ്. കരിയറില്‍ ഷെയ്ന്‍ വോണിനേക്കാള്‍ മികച്ച താരമാവാന്‍ സാധ്യതയുള്ള റെക്കോര്‍ഡുകളാണിത്. ഐ.പി.എല്ലിലും മികച്ച പ്രകടനം. എന്നിട്ടും അര്‍ഹിച്ച പരിഗണന റാഷിദിന് ലഭിച്ചില്ല.
സമീപകാലത്തെ വിസ്മയമെന്നാണ് ഇതിഹാസ താരങ്ങള്‍ റാഷിദിനെ വിശേഷിക്കുന്നത്. എന്നിട്ടും അവഗണിക്കപ്പെടുന്നതിന് പിന്നില്‍ അദ്ദേഹത്തിന്റെ അഫ്ഗാന്‍ വ്യക്തിത്വം കൂടി ഒരു കാരണമാണ്. ദയനീയമായ ജീവിത സാഹചര്യങ്ങളോട് പടവെട്ടിയാണ് ഓരോ അഫ്ഗാന്‍ താരവും ഇന്ന് ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി ജീവിക്കുന്നത്.
ഇസ്ലാമിക് റിപബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്‍, മധ്യ ഏഷ്യയിലും തെക്കനേഷ്യയിലുമായി വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും ദരിദ്രരായ ജനതകളിലൊന്ന് ജീവിക്കുന്ന പ്രവിശ്യ. പാകിസ്ഥാന്‍, തുര്‍ക്ക്മെനിസ്താന്‍, ഉസ്‌ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, ചൈന എന്നിവയാണ് അയല്‍ രാജ്യങ്ങള്‍. തീവ്രവാദത്തിന്റെയും ആഭ്യന്തര യുദ്ധങ്ങളുടെയും പേരിലാണ് അഫ്ഗാനിസ്ഥാനെ ഇന്ന് ലോകം തിരിച്ചറിയുക. പക്ഷേ നമുക്ക് അറിയാത്തതായി ഒന്നുണ്ട്, ഓരോ റാഷിദ് ഖാനും കളിക്കുന്നത് ചരിത്രത്തെ മാറ്റിമറിക്കാനാണെന്നത്.!