സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍ ഡോ.വി.സി.ഹാരിസ് അന്തരിച്ചു
കോട്ടയം: മഹാത്മാഗാന്ധി സര്വകലാശാല സ്കൂള് ഓഫ് ലെറ്റേഴ്സ് ഡയറക്ടറും ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ ഡോ. വി.സി.ഹാരിസ് അന്തരിച്ചു. അപകടത്തില് പരിക്കേറ്റ് കോട്ടയം മെഡിക്കല് കോളേജില് ചികിത്സയിലായിരുന്നു. മൃതദേഹം ചൊവ്വാഴ്ച രാവിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ പൊതുദര്‍ശനത്തിനു ശേഷം യൂണിവേഴ്‌സിറ്റി അസംബ്ലി ഹാളിൽ പൊതുദര്‍ശനത്തിനായി മാറ്റും. ഉച്ചക്കു ശേഷം കോട്ടയത്ത് സംസ്‌കരിക്കും.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹാരിസിനെ അടിയന്തര ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഓട്ടോയില്‍ നിന്ന് വീണ് പരിക്കേറ്റ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
മൂന്ന് പതിറ്റാണ്ടോളമായി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ അധ്യാപകനായിരുന്നു. മയ്യഴിയില്‍ ജനിച്ച അദ്ദേഹം കണ്ണൂര്‍ എസ്.എന്‍ കോളേജ്, കേരള സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. ഫറൂഖ് കോളേജില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.
പിന്നീട് ഡോ. യു.ആര്‍. അനന്തമൂര്‍ത്തി മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലറായിരുന്നപ്പോള്‍ രൂപം നല്‍കിയ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ ആദ്യം എത്തിയ അധ്യാപകരില്‍ ഒരാളാണ് വി.സി.ഹാരിസ്. പ്രൊഫ. ജി.ശങ്കരപ്പിള്ള, നരേന്ദ്രപ്രസാദ്, ഡി.വിനയചന്ദ്രന്‍, പി.ബാലചന്ദ്രന്‍, പി.പി.രവീന്ദ്രന്‍, കെ.എം.കൃഷ്ണന്‍ തുടങ്ങിവര്‍ക്കൊപ്പം സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ പ്രവര്‍ത്തിച്ചു.