ബൈജു പൗലോസിനെതിരെ ദിലീപും കൂട്ടാളികളും ക്വട്ടേഷന്‍ നല്‍കിയെന്ന് ക്രൈംബ്രാഞ്ച്

 | 
Baiju Paulose

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെ ആക്രമിക്കാന്‍ ദിലീപും കൂട്ടരും ക്വട്ടേഷന്‍ നല്‍കിയതിന് തെളിവുകള്‍ ലഭിച്ചെന്ന് ക്രൈംബ്രാഞ്ച്. ബൈജു പൗലോസ് സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുത്താനായിരുന്നു പദ്ധതി. ഇതിനായി ബംഗളൂരുവിലെ ക്വട്ടേഷന്‍ സംഘത്തെയാണ് ഏല്‍പിച്ചത്. 2017 നവംബര്‍ 15ന് കൃത്രിമ അപകടം സൃഷ്ടിച്ച് ബൈജു പൗലോസിനെ അപായപ്പെടുത്താനായിരുന്നു നീക്കം. 

ഇതിനായി ബൈജു പൗലോസ് സഞ്ചരിക്കുന്ന കാറിന്റെ നമ്പര്‍ ക്വട്ടേഷന്‍ സംഘത്തിന് കൈമാറിയതായും കണ്ടെത്തി. ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയാണ് വാഹനത്തിന്റെ നമ്പര്‍ കൈമാറിയത്. ശരത്താണ് ക്വട്ടേഷന്‍ ഏകോപിപ്പിച്ചതെന്നും അന്വേഷണസംഘം വ്യക്തമാക്കി. ശരത്തിനെയും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. 

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തില്‍ കാവ്യ മാധവനെയും ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. ദിലീപിനൊപ്പമിരുത്തി ശരത്തിനെയും സൂരജിനെയും ചോദ്യം ചെയ്‌തേക്കും. ഫോണ്‍ വിവരങ്ങള്‍ നീക്കിയത് താന്‍ തന്നെയാണെന്നാണ് ദിലീപ് ചോദ്യം ചെയ്യലില്‍ പറഞ്ഞത്. അതിനായി മറ്റാരെയും ഏര്‍പ്പാടാക്കിയിട്ടില്ലെന്നും ദിലീപ് പറഞ്ഞു.