മഹാരാഷ്ട്രയില്‍ ബി.ജെ.പിയും ശിവസേനയും ഒന്നിച്ച് മത്സരിക്കും; സീറ്റ് വിഭജനം പൂര്‍ത്തിയായി
മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയും ശിവസേനയും ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിടും. ബിജെപി അധ്യക്ഷന്‍ അമിത് ഷായും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയിരിക്കുന്നത്. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സീറ്റ് വിഭജന ചര്‍ച്ചകളാണ് പ്രധാനമായും നടന്നത്. നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അനുകൂലമായി ശിവസേന നിലപാടെടുക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ 50-50 എന്ന നിലയിലാവും ഇരു പാര്‍ട്ടികളും മത്സരിക്കുക. ഇരു പാര്‍ട്ടികളുടെ ശക്തി കേന്ദ്രങ്ങളില്‍ അവരവര്‍ തന്നെയാവും സ്ഥാനാര്‍ത്ഥികള്‍ നിര്‍ത്തുക. അധികാരത്തിലെത്തിയാല്‍ രണ്ടര വര്‍ഷം ശിവസേനയും രണ്ടരവര്‍ഷം ബി.ജെ.പിയും മുഖ്യമന്ത്രിമാരെ വെക്കും. മന്ത്രി സ്ഥാനങ്ങളും രണ്ടര വര്‍ഷത്തിന് ശേഷം വെച്ചു മാറും. ഇന്ന് വൈകീട്ട് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഉദ്ധവ് താക്കറെയും അമിത് ഷായും ഇക്കാര്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 25 സീറ്റുകളിലും ശിവസേന 23 സീറ്റുകളിലും മത്സരിക്കും. ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എംപിമാരെ ലോക്സഭയിലെത്തിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ഉത്തര്‍ പ്രദേശില്‍ എസ്.പി-ബിഎസ്.പി സഖ്യം ഒന്നിച്ചതോടെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെ മഹാരാഷ്ട്രയില്‍ ശിവസേന ഒറ്റയ്ക്ക് മത്സരിക്കുമെന്നും അഭ്യൂഹങ്ങളുണ്ടായി.
എന്നാല്‍ ബി.ജെ.പി നേതാക്കള്‍ ശിവസേനയുമായി നടത്തിയ മധ്യസ്ഥ ചര്‍ച്ചയില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയായിരുന്നു. 2014ല്‍ ഇരു പാര്‍ട്ടികളും ഇവിടെ ഒറ്റയ്ക്കാണ് മത്സരിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിക്ക് ശിവസേന പിന്തുണ നല്‍കിയിരുന്നു. ഇത്തവണ എന്‍.ഡി.എക്ക് വലിയ പ്രതീക്ഷയുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.