ഇനി വിമര്‍ശകര്‍ക്ക് വായടക്കാം; ലോകകപ്പിന് ഇന്ത്യന്‍ വിക്കറ്റിന് പിന്നില്‍ സ്ഥാനമുറപ്പിച്ച് ധോനിയുടെ ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’
മെല്‍ബണ്‍: ഓസീസിനെതിരായ ഏകദിന പരമ്പര തുടങ്ങുന്നതിന് മുന്‍പ് ഏറ്റവുമധികം വാര്ത്തായയത് മഹേന്ദ്ര സിംഗ് ധോനിയെ തിരിച്ചുവിളിക്കാനുള്ള സെലക്ടര്‍മാരുടെ തീരുമാനമായിരുന്നു. മികച്ച ഫോമില്‍ കളിക്കുന്ന യുവതാരം ഋഷഭ് പന്തും ഇന്ത്യയുടെ സൂപ്പര്‍ ഫിനിഷര്‍ ദിനേഷ് കാര്‍ത്തിക്കും ഉള്ളപ്പോള്‍ പിന്നെന്തിനാണ് ധോനിയെപ്പോലുള്ള സീനിയര്‍ താരത്തെ കളത്തിലിറക്കുന്നതെന്ന് ചോദ്യമുയര്‍ന്നു.
അഞ്ചാം നമ്പറില്‍ മികച്ച രീതിയില്‍ ബാറ്റ് വീശാന്‍ കാര്‍ത്തിക്കിനും ഋഷഭ് പന്തിനും കഴിയും കൂടാതെ സമീപകാലത്തെ ധോനിയുടെ മങ്ങിയ പ്രകടനവും വിമര്‍ശകര്‍ ആയുധമാക്കി. ആദ്യ ഏകദിനത്തില്‍ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ധോനിയുടെ മെല്ലെപ്പോക്ക് പരാജയത്തിന് കാരണമായതും വിമര്‍ശനങ്ങള്‍ക്കിടയാക്കി. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിച്ച് രണ്ടാം ഏകദിനത്തില്‍ മഹി തിരിച്ചുവന്നു. മഹേന്ദ്ര ബാഹുബലിയെന്നാണ് ഇന്നലെ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രം ധോനിയെ വിശേഷിപ്പിച്ചത്.
പഴയകാല പ്രൗഢി വിളിച്ചോതുന്ന ഹെലികോപ്റ്റര്‍ ഷോട്ടുകള്‍ ധോനിയുടെ ബാറ്റില്‍ നിന്നും പിറന്നു. പേരുകേട്ട കംഗാരുപ്പടയുടെ ബൗളര്‍മാരില്‍ ഏതാണ്ട് എല്ലാവരും മഹിയുടെ ബാറ്റിന്റെ ചൂടറിഞ്ഞു. മൂന്നാം ഏകദിനത്തിലും പ്രകടനം ആവര്‍ത്തിച്ചതോടെ ലോകകപ്പിന് ഇന്ത്യന്‍ വിക്കറ്റ് പിന്നില്‍ ധോനി തന്റെ സ്ഥാനമുറപ്പിക്കുകയും ചെയ്തു. ഒപ്പം പരമ്പരയുടെ താരമെന്ന ബഹുമതിയും. 73.11 സ്ട്രൈക്ക് റൈറ്റില്‍ ബാറ്റ് ചെയ്ത ധോനി പരമ്പരയില്‍ മൂന്ന് അര്‍ധ സെഞ്ച്വറികളോടെ 193 റണ്‍സാണ് അടിച്ചെടുത്തത്.
പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരം ഓസീസിന്റെ ഷോണ്‍ മാര്‍ഷാണ്. 224 റണ്‍സാണ് മാര്‍ഷിന്റെ സമ്പാദ്യം. 185 റണ്‍സുമായി രോഹിത് ശര്‍മയാണ് മൂന്നാമത്. 153 റണ്‍സെടുത്ത കോലി നാലാമതാണ്. ആറാം നമ്പറില്‍ മാത്രമാണ് ധോനിക്ക് തിളങ്ങാനാവുന്നതെന്നായിരുന്നു സമീപകാലത്തെ ഏറ്റവും വലിയ വിമര്‍ശനങ്ങളിലൊന്ന്. എന്നാല്‍ അവസാന ഏകദിനത്തില്‍ നാലാം നമ്പറില്‍ ഇറങ്ങിയാണ് ധോനി ടീമിനെ നയിച്ചത്. എന്തായാലും ഇനി ധോനിക്ക് നേരെ വിമര്‍ശനമുന്നയിക്കുന്നവര്‍ ഒന്നുകൂടി ആലോചിക്കുമെന്ന കാര്യം തീര്‍ച്ച.