കരമന കൊലപാതകം; അനന്തുവിന്റെ തിരോധാനം അന്വേഷിക്കുന്നതില്‍ പോലീസിന് വീഴ്ച്ച പറ്റിയതായി ആരോപണം
തിരുവനന്തപുരം: കരമനയില്‍ ഗുണ്ടാസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കുന്നതില്‍ പോലീസിന് വീഴ്ച്ച പറ്റിയതായി ആരോപണം. അനന്തുവിനെ മര്‍ദ്ദിച്ച ശേഷമാണ് അക്രമികള്‍ ബൈക്കില്‍ കയറ്റി കൊണ്ടുപോയതെന്ന് നേരത്തെ ദൃക്സാക്ഷികള്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടും രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് പോലീസ് സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നത്. ഈ സമയത്തിനകം അക്രമികള്‍ അനന്തുവിനെ അജ്ഞാത കേന്ദ്രത്തില്‍ വെച്ച് മര്‍ദ്ദിച്ച് അവശനാക്കിയിരുന്നു.
അനന്തുവിനെ തട്ടിക്കൊണ്ടു പോകുന്ന സമയത്ത് അവിടെയുണ്ടായിരുന്നവര്‍ ആരും തടയാന്‍ ശ്രമിച്ചിരുന്നില്ല. അമ്പലത്തില്‍ ഉണ്ടായ അടിപിടിയുടെ ബാക്കിയാണെന്ന് സമീപത്തുണ്ടായിരുന്നവര്‍ പറഞ്ഞതോടെ പ്രശ്നത്തില്‍ ആരും ഇടപെടാതിരിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു. അനന്തു കൊല്ലപ്പെട്ടതിന് ശേഷം മാത്രമാണ് തട്ടിക്കൊണ്ടുപോയ വാഹനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിന് കഴിഞ്ഞത്. അന്വേഷണം മന്ദഗതിയിലായത് കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരമൊരുക്കുകയും ചെയ്തെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
നീറമണ്‍കര സ്വദേശികളായ പ്രതികളുടെ സുഹൃത്തുക്കളെ അനന്തുവും സംഘവും മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചാണ് 9 പേര് ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. പ്രതികളിലൊരാളുടെ ജന്മദിനാഘോഷം ഇന്നലെ ഉച്ചയ്ക്ക് നടന്നിരുന്നു. ഇതിന് ശേഷമാണ് കൃത്യം നടത്തിയത്. നീറമണ്‍കരയ്ക്ക് സമീപത്തുള്ള കാട്ടില്‍ വെച്ച് നടത്തിയ ജന്മദിനാഘോഷത്തിന്റെ വീഡിയോ പോലീസിന് ലഭിച്ചിട്ടുണ്ട്. രണ്ട് ദിവസമായി പ്രതികള്‍ അനന്തുവിനെ നിരീക്ഷിച്ച് വരികയായിരുന്നു. മറ്റു പ്രതികള്‍ക്കായി ഊര്‍ജിത അന്വേഷണം നടക്കുകയാണ്.
അനന്തുവിനെ അതിക്രൂരമായിട്ടാണ് പ്രതികള്‍ കൊലപ്പെടുത്തിയിരിക്കുന്നത്. കരിക്ക്, കരിങ്കല്ല്, കമ്പി, വടി തുടങ്ങിയവ ഉപയോഗിച്ച് അതിക്രൂരമായി മര്‍ദ്ദിച്ചതായി അറസ്റ്റിലായ രണ്ടുപേര്‍ സമ്മതിച്ചിട്ടുണ്ട്. അനന്തുവിനെ മതിലില്‍ ചേര്‍ത്ത് നിര്‍ത്തി ഏതാണ്ട് ഒന്നര മണിക്കൂറോളം പ്രതികള്‍ മാറി മാറി മര്‍ദ്ദിച്ചു. ഇരു കൈകളുടെയും ഞരമ്പുകള്‍ മുറിച്ചു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേറ്റ മുറിവുകളാണ് മരണകാരണമായിരിക്കുന്നത്. കൂടാതെ തലയോട്ടി തകര്‍ന്നിട്ടുണ്ട്. കണ്ണുകളില്‍ സിഗരറ്റ് കുറ്റികൊണ്ട് കുത്തി മുറിവേല്‍പ്പിച്ചതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.