കൊല്ലത്ത് പോലീസിനു നേരെ വടിവാള്‍ വീശി ഗുണ്ടാസംഘം; വെടിയുതിര്‍ത്ത് പോലീസ്, ഒരാള്‍ പിടിയില്‍

 | 
KOLLAM

കൊല്ലത്ത് വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാ സംഘത്തിനു നേരെ വെടിയുതിര്‍ത്ത് പോലീസ്. അടൂര്‍ റെസ്റ്റ് ഹൗസ് മര്‍ദ്ദനക്കേസ് പ്രതികള്‍ക്കു നേരെയാണ് പോലീസ് വെടിയുതിര്‍ത്തത്. പ്രതികളെ പിടികൂടാന്‍ കൊല്ലം പടപ്പക്കരയില്‍ എത്തിയ പോലീസിനു നേരെ ഗുണ്ടകള്‍ വടിവാള്‍ വീശുകയും പ്രാണരക്ഷാര്‍ത്ഥം പോലീസ് വെടിവെക്കുകയുമായിരുന്നു. 

നാലു നാല് റൗണ്ട് വെടിയുര്‍ത്തെങ്കിലും ആര്‍ക്കും വെടിയേറ്റിട്ടില്ലെന്നാണ് കുണ്ടര പോലീസ് നല്‍കുന്ന വിശദീകരണം. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അടൂര്‍ റെസ്റ്റ് ഹൗസ് മര്‍ദനക്കേസിലെ പ്രതികളായ ആന്റണിയും ലിജോയും കുണ്ടറയിലെ ഒളിത്താവളത്തിലുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഫോ പാര്‍ക്ക് സിഐ വിപിന്‍ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചിലിന് എത്തിയത്. 

വീടുവളഞ്ഞ് പിടികൂടാനുള്ള ശ്രമത്തിനിടെ ഇവര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന് പിന്നാലെ ഓടിയപ്പോള്‍ പ്രതികള്‍ പോലീസിന് നേരെ വടിവാള്‍ വീശുകയായിരുന്നു. ഇതോടെ പ്രതികളില്‍നിന്ന് രക്ഷപ്പെടാന്‍ സിഐ നാല് തവണ വെടിയുതിര്‍ത്തു. ഇതിനിടെ ആന്റണിയും ലിജോയും സമീപത്തെ കായലില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പ്രതിയെ പോലീസ് പിടികൂടി.