എഫ്‌ഐആറിലുള്ളത് സുപ്രീം കോടതി നിരീക്ഷണങ്ങള്‍ മാത്രം; ടീസ്ത കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതി വിമര്‍ശനം

 | 
teesta

സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദിനെതിരായ കേസില്‍ ഗുജറാത്ത് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചി സുപ്രീം കോടതി. സാകിയ ജാഫ്രി  കേസ് തള്ളിക്കൊണ്ട് കോടതി നടത്തിയ നിരീക്ഷണങ്ങള്‍ മാത്രമാണ് എഫ്‌ഐആറിലുള്ളത്. ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ കൊലപാതകം പോലെ ഗുരുതരമല്ല. ജാമ്യം നല്‍കുന്നതിനു തടസമാകുന്ന കുറ്റങ്ങളൊന്നും എഫ്‌ഐആറില്‍ ഇല്ല. രണ്ടു മാസമായി ടീസ്തയെ കസ്റ്റഡിയില്‍ വച്ചിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തത് എന്തുകൊണ്ടെന്നു കോടതി ചോദിച്ചു. 

കേസില്‍ ടീസ്തയ്ക്ക് ഇടക്കാല ജാമ്യം നല്‍കുമെന്ന് ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് സൂചന നല്‍കി. ഹര്‍ജിയില്‍ വെള്ളിയാഴ്ചയും വാദം കേള്‍ക്കും. സാകിയ ജാഫ്രി കേസ് തള്ളിയതിന് തൊട്ടു പിന്നാലെ രണ്ടു മാസം മുന്‍പാണ് ഗുജറാത്ത് പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് മുംബൈയില്‍ നിന്ന് ടീസ്ത സെതല്‍വാദിനെ അറസ്റ്റ് ചെയ്തത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്നാണ് ഇവര്‍ക്കെതിരായ കേസ്. ടീസ്റ്റയുടെ സന്നദ്ധസംഘടനയുമായി ബന്ധപ്പെട്ട കേസിലായിരുന്നു നടപടി.

ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിയില്‍ സുപ്രീംകോടതി ടീസ്റ്റ സെതല്‍വാദിന്റെ ഇടപെടലുകളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തൊട്ടു പിന്നാലെ ആഭ്യന്തരമന്ത്രി അമിത് ഷാ ഇവര്‍ക്കെതിരെ രംഗത്തെത്തി. വിധി വന്ന് ഒരു ദിവസത്തിനുള്ളില്‍ത്തന്നെ ടീസ്തയെയും ആര്‍.ബി.ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തിരുന്നു.