ക്ലാസ് മുറികളിൽ അധ്യാപകർ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ആന്ധ്രാപ്രദേശ് സർക്കാർ

 | 
andrapradesh sarkkar

ഹൈദരാബാദ്: ക്ലാസ് മുറികളിൽ അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് ആന്ധ്രപ്രദേശ് സർക്കാർ വിലക്കേർപ്പെടുത്തി. മൊബൈൽ ഉപയോഗം വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധ തിരിക്കും എന്നതിനാലാണ് പുതിയ തീരുമാനം. അധ്യാപകർ എപ്പോഴും ഉപയോഗിച്ചില്ലെങ്കിലും ക്ലാസിനുള്ളിൽ ഫോണുമായി വരുമ്പോൾ കുട്ടികൾക്ക് ശ്രദ്ധയോടെ ക്ലാസിലിരിക്കാൻ കഴിയില്ലെന്ന യുനെസ്‌കോയുടെ 2023-ലെ ഗ്ലോബൽ എജ്യുക്കേഷണൽ മോണിറ്ററിങ് റിപ്പോർട്ട് ഉദ്ധരിച്ചാണ് സർക്കാർ തീരുമാനം.

സ്‌കൂളിൽ എത്തിയ ഉടൻ തന്നെ ഹാജർ രേഖപ്പെടുത്തിയ ശേഷം അധ്യാപകർ ഫോണുകൾ സൈലന്റ് മോഡിലാക്കി ഹെഡ്മാസ്റ്ററുടെ കയ്യിൽ ഏൽപ്പിക്കണം. ക്ലാസ് മുറികളിൽ ഫോൺ ഉപയോഗിക്കുന്നത് പിടിക്കപ്പെട്ടാൽ അധ്യാപകർക്കുള്ള ശിക്ഷയും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ആദ്യത്തെ തവണയാണെങ്കിൽ ഹെഡ്മാസ്റ്ററോ ഇൻസ്പെക്ഷൻ ഓഫീസറോ ഫോൺ പിടിച്ചെടുത്ത് ആ ദിവസത്തെ സ്കൂൾ സമയം അവസാനിക്കുന്നതുവരെ ഓഫീസിൽ സൂക്ഷിക്കണം. കുറ്റം ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകിയാൽ മാത്രമേ അധ്യാപകന് ഫോൺ തിരികെ ലഭിക്കൂ. രണ്ടാം തവണയും ഫോൺ ഉപയോഗിച്ചാൽ വിദ്യാഭ്യാസ ഓഫീസറെ (എംഇഒ) അറിയിക്കണം. വീണ്ടുമൊരു തവണ കൂടി മുന്നറിയിപ്പ് നൽകി ഫോൺ തിരികെ നൽകും.

മൂന്നാം തവണയും ആവർത്തിച്ചാൽ ഫോൺ പിടിച്ചെടുത്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് (ഡിഇഒ) അയക്കും. സർവീസ് ബുക്കിൽ നിയമലംഘനം രേഖപ്പെടുത്തിയ ശേഷം മാത്രമേ അധ്യാപകന് ഫോൺ തിരികെ നൽകൂ. അധ്യാപകർ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആന്ധ്ര സർക്കാർ പ്രധാനാധ്യാപകർക്ക് നിർദേശം നൽകി.