അർജുന്റെ ലോറി പുഴയിൽ തലകീഴായി മറിഞ്ഞ നിലയിൽ; വ്യാഴാഴ്ച തിരച്ചിൽ നിർണ്ണായകം
ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള തിരച്ചിലിന്റെ പത്താം ദിവസമായ നാളെ നിർണായകം. അർജുനെ പുഴയിൽനിന്നും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണു സൈന്യം. രാവിലെയോടെ കാലാവസ്ഥ അനുകൂലമാകുമെന്നാണു പ്രതീക്ഷ. ലോറി പുറത്ത് എടുക്കുന്നതിനല്ല, അർജുനെ കണ്ടെത്തുന്നതിനാണു പ്രഥമ പരിഗണനയെന്നും സൈന്യം പറഞ്ഞു. ഡൈവർമാരെ ഇറക്കി ക്യാബിനിൽ അർജുൻ ഉണ്ടോ എന്ന് കണ്ടെത്തുന്നതിനു ശ്രമം നടത്തും. പിന്നീടാകും ട്രക്ക് പുറത്തെടുക്കുക.
ജില്ലാ ഭരണകൂടവുമായി ചർച്ച ചെയ്താകും അന്തിമ പദ്ധതി തയാറാക്കുക. മേഖലയിലേക്കു ഡ്രോണുകൾ അടക്കം കൂടുതൽ സന്നാഹങ്ങൾ വ്യാഴാഴ്ച രാവിലെയോടെ എത്തിക്കും. അർജുന്റെ ലോറി തലകീഴായി മറിഞ്ഞ നിലയിലാണെന്ന് ഉത്തര കന്നഡ എസ്പി നാരായണ മാധ്യമങ്ങളോടു പറഞ്ഞു.
മുങ്ങൽ വിദഗ്ധർ പുഴയിൽ ഇറങ്ങി പരിശോധന നടത്താനാണു തീരുമാനിച്ചിരിക്കുന്നത്. ലോറി പുറത്തെടുക്കാനുള്ള വഴി കൊളുത്തിട്ട് ഉയർത്തലാണ്. അതിനും സ്കൂബാ ഡൈവേഴ്സ് താഴേക്ക് ഇറങ്ങി ട്രക്കിൻമേൽ കൊളുത്ത് ഇട്ട് ഉറപ്പിച്ചു തിരികെ കയറണം. അതിനുശേഷം ഭാര ഉപകരണങ്ങൾ ഉപയോഗിച്ച് ട്രക്ക് ഉയർത്തണം. അതിനുള്ള അടിസ്ഥാനം എത്രയും പെട്ടെന്ന് ഒരുക്കുമെന്നും നടപടി പുരോഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു.