മേയറും കെഎസ്ആർ‍ടിസി ബസ് ഡ്രൈവറുമായുള്ള തർക്കം; ബസിലെ ക്യാമറയുടെ മെമ്മറി കാർഡ് കാണാനില്ലെന്ന് പോലീസ്

 | 
mayor

തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിലുണ്ടായ തർക്കത്തിൽ വഴിത്തിരിവ്. സംഭവത്തിൽ നിർണായക തെളിവായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്ന ബസിലെ സിസിടിവിയുടെ മെമ്മറി കാർഡ് കാണാനില്ല. ബസ് പരിശോധിച്ച ശേഷം പോലീസാണ് ഇക്കാര്യം അറിയിച്ചത്.

ബസിൽ മൂന്ന് നിരീക്ഷണ ക്യാമറകളുണ്ടായിരുന്നു. മേയറും ഡ്രൈവറും തമ്മിലുള്ള തർക്കത്തിന് പിന്നാലെ ബസിലെ ക്യാമറകൾ പരിശോധിക്കാത്തതിൽ വിമർശനങ്ങളുമുയർന്നിരുന്നു. മേയർ ആര്യാ രാജേന്ദ്രനുനേരെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ബസിലെ ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നു.

ക്യാമറകൾ പരിശോധിക്കാൻ ആദ്യം വിമുഖത കാണിച്ചിരുന്ന പോലീസ് ഇന്ന് രാവിലെയാണ് ബസ് പരിശോധിക്കാനെത്തിയത്. പരിശോധനയിൽ ക്യാമറയുടെ ഡിവിആർ ലഭിച്ചു. എന്നാൽ, ഡിവിആറിൽ മെമ്മറി കാർഡ് ഉണ്ടായിരുന്നില്ല. മെമ്മറി കാർഡ് നേരത്തെ ഉണ്ടായിരുന്നോ എന്നും ആരെങ്കിലും മാറ്റിയതാണോ എന്നും വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.

മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ നിർദേശപ്രകാരം അടുത്തിടെ ക്യാമറ ഘടിപ്പിച്ച ബസുകളിലൊന്നാണിത്. മുന്നിലും പിന്നിലും ബസിന് ഉള്ളിലും ക്യാമറയുണ്ടായിരുന്നു. ഒരാഴ്ച ദൃശ്യങ്ങൾ സൂക്ഷിക്കാനാകുന്ന തരത്തിലാണ് ക്യാമറകളുടെ ക്രമീകരണം. ബസിലെ യാത്രക്കാരെ ആരാണ് ഇറക്കിവിട്ടതെന്നതിനും ഡ്രൈവർ കാബിനിൽ നടന്ന സംഭവങ്ങളും ഈ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുമായിരുന്നു. ഇതിനിടെയാണ് ബസിൽ ദൃശ്യങ്ങൾ സൂക്ഷിക്കേണ്ട മെമ്മറി കാർഡ് കാണാനില്ലെന്ന് പോലീസ് അറിയിക്കുന്നത്.