ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവിന് നിർദേശം നൽകിയ ജയിൽ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

 | 
TP Case

ശിക്ഷാ ഇളവിനുള്ള ശിപാർശയിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ തടവുകാരെ ഉൾപ്പെടുത്തി പോലീസ് റിപ്പോർട്ട് തേടിയ ജയിൽ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകി. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുൺ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്യാൻ ഉത്തരവിട്ടത്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് വിവിധ ജയിലുകളിലെ തടവുകാർക്ക് ശിക്ഷാ ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശിക്ഷാ ഇളവ് സംബന്ധിച്ച് സർക്കാർ ഉത്തരവിലെ മാനദണ്ഡ പ്രകാരം പരിഗണിക്കേണ്ട തടവുകാരുടെ പട്ടിക ജയിൽ മേധാവി സർക്കാരിൽ ലഭ്യമാക്കിയിരുന്നു. ടിപി കേസിൽ ശിക്ഷിക്കപ്പെട്ട് തടവിലുള്ളവരുടെ ശിക്ഷായിളവ് സംബന്ധിച്ച് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട്, പോലീസ് റിപ്പോർട്ട് തേടിയത് മാനദണ്ഡപ്രകാരമല്ല. ഇത് സംബന്ധിച്ച മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടയുടൻ സൂപ്രണ്ടിന്റെ വിശദീകരണം ജയിൽ മേധാവി തേടുകയും ചെയ്തിരുന്നു. 

ടിപി കേസിൽ ശിക്ഷിക്കപ്പെട്ട് തടവിലുള്ളവരുടെ ശിക്ഷായിളവ് സംബന്ധിച്ച് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട്, പോലീസ് റിപ്പോർട്ട് തേടിയത് മാനദണ്ഡപ്രകാരമല്ല. തെറ്റായ പട്ടിക തയ്യാറാക്കി പോലീസ് റിപ്പോർട്ട് തേടിയതിനാണ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തത്.