'കേരളത്തെ ഉന്നതവിദ്യാഭ്യാസ ​ഗവേഷണത്തിനുള്ള സങ്കേതമാക്കി മാറ്റും, ബഹിരാകാശ ​ഗവേഷണത്തിന് കെ-സ്പേസ്'

 | 
pinarayi vijayan

കേരളം ഉന്നതവിദ്യാഭ്യാസ ​ഗവേഷണത്തിനുള്ള സങ്കേതമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ആയിരം കോടി രൂപ ചെലവഴിച്ച് നാല് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കും. ബഹിരാകാശ ഗവേഷണ രംഗത്ത് കെ-സ്‌പേസ് യാഥാര്‍ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിളപ്പില്‍ശാലയിലെ എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല ആസ്ഥാനത്ത് പണികഴിപ്പിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിളപ്പില്‍ശാല നെടുങ്കുഴിയില്‍ ഏറ്റെടുത്ത 100 ഏക്കറിലാണ് സര്‍വകലാശാല ക്യാമ്പസ് നിര്‍മിക്കുന്നത്. സമ്പൂര്‍ണ ക്യാമ്പസ് നിര്‍മാണത്തിന് ആയിരം കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനായി 42 കോടി രൂപ സര്‍വകലാശാല തനത് ഫണ്ടില്‍ നിന്നും ചെലവഴിയ്ക്കും. ക്യാമ്പസ് നിര്‍മാണത്തിന് 71 കോടി രൂപ ഈ വര്‍ഷം ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.

ചടങ്ങിന് ഐ.ബി. സതീഷ് എം.എല്‍.എ. സ്വാഗതം പറഞ്ഞു. മന്ത്രി ആര്‍. ബിന്ദു അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍, വി.ജോയി എം.എല്‍.എ, സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസമിതി അധ്യക്ഷന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, നേമം ബ്ലോക്ക് പ്രസിഡന്റ് എസ്.കെ. പ്രീജ, വിളപ്പില്‍പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹനന്‍, വൈസ് പ്രസിഡന്റ് ഡി. ഷാജി, സിന്‍ഡിക്കേറ്റ് അംഗങ്ങളായ പി.കെ. ബിജു, ഐ. സാജു, ബ്ലോക്ക് അംഗം ആര്‍.ബി. ബിജുദാസ്, വാര്‍ഡ് അംഗം എസ്. ചന്ദ്രബാബു, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ് എന്നിവര്‍ സംസാരിച്ചു.