കെഎസ്ആർടിസി ഡ്രൈവർ മേയറെ അധിക്ഷേപിച്ച കേസ്; മെമ്മറി കാർഡ് കാണാതായ കേസിൽ ബസ് ഡ്രൈവർ യദു കസ്റ്റഡിയിൽ

 | 
yedu

മേയർ ആര്യ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവറും തമ്മിൽ തർക്കമുണ്ടായതിനുശേഷം ബസിലെ ക്യാമറയുടെ മെമ്മറി കാർഡ് കാണാതായ കേസിൽ ബസ് ഡ്രൈവർ യദു കസ്റ്റഡിയിൽ. യദുവിനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിലെത്തിച്ചു.

തമ്പാനൂർ പോലീസാണ് കേസ് അന്വേഷിക്കുന്നത്. വെള്ളിയാഴ്ച രാവിലെ മുതൽ കേസിൽ നിർണായക ചോദ്യംചെയ്യവലുകൾ നടന്നുവരികയായിരുന്നു. വൈകീട്ടോടെയാണ് യദുവിനെ വീട്ടിൽനിന്ന് കസ്റ്റഡിയിൽ എടുത്തത്. സ്‌റ്റേഷൻ മാസ്റ്ററേയും കണ്ടക്ടറേയും മൊഴിയെടുത്ത് വിട്ടയച്ചതിന് പിന്നാലെയാണിത്.

തർക്കം നടന്നതിന്റെ പിറ്റേദിവസം എ.ടി.ഒയ്ക്ക് മൊഴി നൽകാൻ യദു കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ എത്തിയിരുന്നു. ഈ സമയത്ത് ബസ് അവിടെയുണ്ടായിരുന്നു. ഇവിടെ സി.സി.ടി.വി. ക്യാമറകളില്ല. എന്നാൽ, ബസ് പാർക്ക് ചെയ്ത സ്ഥലത്തേക്ക് യദു പോയതുസംബന്ധിച്ച് ചില തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. ബസിൽ കയറി യദു മെമ്മറി കാർഡ് മോഷ്ടിച്ചിട്ടുണ്ടോയെന്ന സംശയം പോലീസിനുണ്ട്. ഇത് ദൂരീകരിക്കാനാണ് നീക്കം.

കെ.എസ്.ആർ.ടി.സിയുടെ പരാതിയിൽ തമ്പാനൂർ പോലീസാണ് കേസെടുത്തത്. പോലീസിന്റെ ബസ് പരിശോധനയിൽ ക്യാമറയുടെ ഡി.വി.ആർ. ലഭിച്ചു. എന്നാൽ, ഡി.വി.ആറിൽ മെമ്മറി കാർഡ് ഉണ്ടായിരുന്നില്ല.

ബസിൽ മൂന്ന് നിരീക്ഷണ ക്യാമറകളുണ്ടായിരുന്നു. മേയറും ഡ്രൈവറും തമ്മിലുള്ള തർക്കത്തിന് പിന്നാലെ ബസിലെ ക്യാമറകൾ പരിശോധിക്കാത്തതിൽ വിമർശനങ്ങളുമുയർന്നിരുന്നു. മേയർ ആര്യാ രാജേന്ദ്രനുനേരെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ബസിലെ ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നു.