ജി-20 ഉച്ചകോടി വേദിയിലേക്ക് എട്ടു ലോഹങ്ങളിൽ തീർത്ത നടരാജ ശിൽപം

 | 
Nataraja shilpam

അടുത്തമാസം നടക്കുന്ന ജി-20 ഉച്ചകോടി വേദിയിലേക്ക് തമിഴ്‌നാട്ടിൽനിന്ന് 28 അടി ഉയരമുള്ള നടരാജ ശിൽപം. വെങ്കല ശിൽപങ്ങൾക്ക് പേരുകേട്ട തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ സ്വാമിമലൈ എന്ന ഗ്രമാത്തിൽ നിന്നാണ് ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കായുള്ള വേദിയിലേക്ക് എത്തിക്കുന്നത്. ഓഗസ്റ്റ് 25ന് ശിൽപം ഡൽഹിയിലേക്ക് തിരിച്ചു.


28 അടി ഉയരവും 19 ടൺ ഭാരവുമുള്ള ശിൽപം എട്ടു ലോഹങ്ങളിലാണ് നിർമ്മിച്ചിരിക്കുന്നത്. സ്വർണം, വെള്ളി, ഈയം, ചെമ്പ്, ടിൻ, മെർക്കുറി, ഇരുമ്പ്, സിങ്ക് എന്നീ ലോഹങ്ങളാണ് നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഡൽഹിയിലെ പ്രഗതിമൈതാനിയിലാകും ശിൽപം എത്തിക്കും.

പ്രതിമയുടെ പീഠം പ്രത്യേകം അയക്കും. പ്രതിമയുടെ മിനുക്കുപണികളും അവസാന മിനുക്കുപണികളും ഡൽഹിയിൽ നടത്തുക. സ്വാമിമലൈയിൽ നിന്നുള്ള ശ്രീകണ്ഠ സ്ഥാപതിയും സഹോരന്മാരായ രാധകൃഷ്ണ സ്ഥാപതി, സ്വാമിനാഥ സ്ഥാപതി എന്നിവരാണ് ശിൽപിയുടെ നിർമ്മാതാക്കൾ. ചിദംബരം, കോനേരിരാജപുരം തുടങ്ങിയ ചോള കാലത്തെ നടരാജ ശില്പത്തിന്റെ മാതൃകയാണ് ഈ പ്രതിമയുടെ നിർമ്മാണത്തിൽ പിന്തുടർന്നതെന്ന് ശിൽപികൾ പറഞ്ഞു. ശിൽപികളായ സദാശിവം, ഗൗരിശങ്കർ, സന്തോഷ് കുമാർ, രാഘവൻ എന്നിവരും പദ്ധതിയിൽ പങ്കാളികളായി.

പണി പൂർത്തിയാക്കാൻ ആറ് മാസമെടുത്തു. 2023 ഫെബ്രുവരി 20 ന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം പ്രതിമയുടെ ഓർഡർ നൽകിയത്. ഏകദേശം 10 കോടി രൂപയാണ് പ്രതിമയുടെ വില. ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദ ആർട്സിലെ പ്രൊഫസർ അചൽ പാണ്ഡ്യയ്ക്ക് ശിൽപികൾ പ്രതിമ കൈമാറി.

ശിവന്റെ നൃത്തത്തെ പ്രതിനിധീകരിക്കുന്ന പ്രതിമ തമിഴ് സംസ്‌കാരത്തിന്റെ മികച്ച സൃഷ്ടികളിലൊന്നായി അറിയപ്പെടുന്നു. ജി 20 ഉച്ചകോടിയുടെ വേദി അലങ്കരിക്കുന്ന നടരാജ പ്രതിമയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൽപ്പര്യമുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.