രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ; ആദ്യ കേസ് രജിസ്റ്റർ ചെയ്തത് ഡൽഹിയിൽ

 | 
criminal law

രാജ്യത്ത് പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ് സംഹിത നിലവിൽ വന്നശേഷമുള്ള ആദ്യ കേസ് രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസ്. റോഡ് തടസപ്പെടുത്തിയതിന് തെരുവുകച്ചവടക്കാരനെതിരെയാണ് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസെടുത്തത്. ഭാരതീയ ന്യായ് സംഹിതയിലെ 285-ാം വകുപ്പ് പ്രകാരമാണ് കേസ്.

രാത്രിയിൽ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് തെരുവുകച്ചവടക്കാരൻ കുപ്പിവെള്ളവും പുകയില ഉത്പന്നങ്ങളും വിൽക്കുന്നതായി കണ്ടത്. കച്ചവടക്കാരന്റെ താത്കാലിക സ്റ്റാൾ റോഡ് തടസമുണ്ടാക്കുമെന്നതിനാൽ അത് നീക്കാൻ പോലീസ് ആവശ്യപ്പെട്ടു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വഴങ്ങാത്തതിനെ തുടർന്നാണ് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു. ബിഹാർ സ്വദേശി പങ്കജ് കുമാറാണ് രാജ്യത്തെ ഭാരതീയ ന്യായ് സംഹിത പ്രകാരം രജിസ്റ്റർചെയ്ത ആദ്യ കേസിലെ പ്രതി.

ഞായറാഴ്ച അർധരാത്രി മുതലാണ് ഇന്ത്യയിൽ പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നത്. ഇതോടെ 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി) ചരിത്രമായി. ഒപ്പം ക്രിമിനൽ നടപടിക്രമം (സിആർ.പി.സി), ഇന്ത്യൻ തെളിവുനിയമം എന്നിവയും അസാധുവായി.

ഐ.പി.സിക്ക് പകരം ഭാരതീയ ന്യായ് സംഹിത (ബി.എൻ.എസ്), സിആർ.പി.സിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്), തെളിവുനിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ അധീനിയം (ബി.എസ്.എ) എന്നിവയാണ് രാജ്യത്ത് നിലവിൽവന്നത്.

കഴിഞ്ഞവർഷം ഓഗസ്റ്റ് 12-നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്. അപാകതകൾ പരിഹരിച്ച് ഡിസംബർ 13-ന് പുതുക്കി അവതരിപ്പിച്ചു. ഡിസംബർ 25-ന് രാഷ്ട്രപതി അംഗീകാരം നൽകി.