നീറ്റ് പുനപരീ​ക്ഷയെഴുതിയ 813 പേരിൽ ആർക്കും മുഴുവൻ മാർക്ക് കിട്ടിയില്ല

 | 
neet

നീറ്റ് പുനഃപരീക്ഷ എഴുതിയ 813 പേരിൽ ആർക്കും മുഴുവൻ മാർക്കില്ല. ആദ്യം നടത്തിയ പരീക്ഷയിൽ ആറു പേർക്കു മുഴുവൻ മാർക്കും ലഭിച്ചിരുന്നു. ഇതോടെ ഈ വർഷത്തെ മെഡിക്കൽ പ്രവേശന പരീക്ഷയിൽ മുഴുവൻ മാർക്കും ലഭിച്ച വിദ്യാർഥികളുടെ എണ്ണം 61 ആയി കുറഞ്ഞു. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേട് ആരോപണത്തിനു പിന്നാലെ വീണ്ടും നടത്തിയ നീറ്റ് യുജി പരീക്ഷയുടെ ഫലം തിങ്കളാഴ്ച രാവിലെയാണ് ദേശീയ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പുറത്തുവിട്ടത്. ആരോപണം നേരിട്ട ആറ് സെന്ററുകളിലെ 1563 വിദ്യാർഥികൾക്കാണു പുനഃപരീക്ഷ നടത്തിയത്. ഇവരിൽ 813 പേർ മാത്രമാണു വീണ്ടും പരീക്ഷയെഴുതിയത്.

മുഴുവൻ സമയവും ലഭിച്ചില്ലെന്നു കാട്ടി മേഘാലയ, ഹരിയാനയിലെ ബഹാദുഗഡ്, ഛത്തിസ്ഗഡിലെ ദന്തേവാഡ, ബലോധ്, ഗുജറാത്തിലെ സൂറത്ത്, ചണ്ഡിഗഡ് എന്നീ ആറു കേന്ദ്രങ്ങളിലെ വിദ്യാർഥികൾ ഹൈക്കോടതികളെ സമീപിച്ചിരുന്നു. ഇതു പരിശോധിക്കാൻ നിയോഗിച്ച സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഈ കേന്ദ്രങ്ങളിലെ 1563 പേർക്കു ഗ്രേസ് മാർക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ നടപടിക്കെതിരെ പ്രതിഷേധമുയർന്നതോടെ ഫലം റദ്ദ് ചെയ്യാനും പുനഃപരീക്ഷ നടത്താനും സുപ്രീം കോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണു പരീക്ഷ നടത്തിയത്.