സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം പരാജയം; വി ഡി സതീശൻ

 | 
V D SATHEESHAN


സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെഎസ്ആർടിസിയെ പോലെ സിവിൽ സപ്ലൈസ് കോർപറേഷനെ സർക്കാർ ദയാവദത്തിന് വിട്ടുനൽകിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. സാധരണക്കാരുടെ ബുദ്ധിമുട്ടുകൾ സർക്കാർ മനസിലാക്കുന്നില്ലെന്ന് സതീശൻ പറഞ്ഞു.

കേരളത്തിലെ വിലക്കയറ്റം അറിയാത്ത ഏകയാൾ മുഖ്യമന്ത്രിയാണെന്നും ഓണത്തെ സർക്കാർ സങ്കടകരമാക്കി മാറ്റിയെന്നും വിഡി സതീശൻ വിമർശിച്ചു. 87 ലക്ഷം പേർക്ക് ഓണക്കിറ്റ് കൊടുക്കുമെന്ന് പറഞ്ഞ സർക്കാർ അതു പിന്നീട് ആറു ലക്ഷമാക്കി ചുരുക്കി. അതിൽ തന്നെ പത്തു ശതമാനം പോലും വിതരണം ചെയ്യാനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

സപ്ലൈകോ 750 കോടി ചോദിച്ചപ്പോൾ 70 കോടി മാത്രമാണ് നൽകിയത്. എന്നിട്ടും ഒരു നാണവുമില്ലാതെയാണ് കേരളത്തിൽ വിലക്കയറ്റമില്ലെന്ന് പ്രസംഗിച്ചത്. ദന്തഗോപുരത്തിൽനിന്നും താഴെയിറങ്ങി വന്നാൽ മാത്രമേ സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ സാധിക്കൂവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്തു വിറ്റാലും ഓണം ഉണ്ണാനാകാത്ത സ്ഥിതിയാണ്.ഇരുമ്പ് കൂടം കൊണ്ട് സാധാരണക്കാരന്റെ തലയ്ക്കടിച്ച സർക്കാരാണിത്. ആറു ലക്ഷം പേർക്ക് പോലും കിറ്റ് നൽകാൻ കഴിയാത്ത സർക്കാരിനെ കുറിച്ച് എന്ത് പറയാനാണെന്നും ധനകാര്യമന്ത്രിക്ക് ഒന്നും അറിയില്ല, അല്ലെങ്കിൽ അറിയില്ലെന്ന് നടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.