രാഹുൽ ​ഗാന്ധി ലോക്സഭയിൽ പ്രതിപക്ഷനേതാവാകും; പ്രമേയം പാസാക്കി കോൺഗ്രസ് പ്രവർത്തക സമിതി

 | 
rahul

രാഹുൽ ഗാന്ധിയെ ലോക്സഭാ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി കോൺഗ്രസ് പ്രവർത്തക സമിതി (സിഡബ്ല്യുസി). തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ഗാന്ധി നടത്തിയ ശ്രമങ്ങളെ സിഡബ്ല്യുസി പ്രമേയം പ്രശംസിച്ചു. പ്രമേയം രാഹുൽ ഗാന്ധി എതിർത്തില്ല. ഇതോടെ രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകുമെന്നതിൽ വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്. ശനിയാഴ്ച വൈകിട്ട് ചേരുന്ന പാർലമെന്ററി സമിതി യോഗത്തിൽ പാർലമെന്ററി പാർട്ടി നേതാവായി സോണിയാ ഗാന്ധിയെ തിരഞ്ഞെടുക്കും. തുടർന്ന് രാജ്യസഭയിലെയും ലോക്‌സഭയിലെയും പ്രതിപക്ഷ നേതാക്കളെയും തിരഞ്ഞെടുക്കും.

ലോക്സഭയിലെ പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സി.ഡ.ബ്ല്യു.സി രാഹുൽ ഗാന്ധിയോട് ഏകകണ്ഠമായി അഭ്യർഥിച്ചതായി കെസി വേണുഗോപാൽ എം.പി വ്യക്തമാക്കി. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെടണമെന്നാണ് സിഡബ്ല്യുസിയുടെ ആഗ്രഹമെന്ന് യോഗത്തിന് ശേഷം കോൺഗ്രസ് എം.പി കുമാരി സെൽജയും പ്രമോദ് തിവാരിയും പറഞ്ഞു.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുൾപ്പെടെ നിരവധി നേതാക്കൾ ഇതിനോടകം ഈ ആവശ്യം ഉന്നയിച്ചിരുന്നു. 140 കോടി ജനങ്ങളുടെ ആവശ്യമാണ് രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകുകയെന്നതെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായ് യാത്രയും ചരിത്രപരമായ വഴിത്തിരിവുകളായിരുന്നു. അദ്ദേഹത്തിന്റെ ചിന്തയും വ്യക്തിത്വവും യാത്രകളിൽ പ്രതിഫലിച്ചു. ലക്ഷക്കണക്കിന് പ്രവർത്തകരിലും കോടിക്കണക്കിന് വോട്ടർമാരിലും ഇത് വിശ്വാസം വളർത്തി.

യുവാക്കൾ, സ്ത്രീകൾ, കർഷകർ, തൊഴിലാളികൾ, ദളിതർ, ആദിവാസികൾ, ഒ.ബി.സിക്കാർ തുടങ്ങി എല്ലാ ന്യൂനപക്ഷങ്ങളുടെയും ആശങ്കകൾ സസൂക്ഷ്മം ശ്രദ്ധിച്ച രാഹുൽ ഗാന്ധിയുടെ യാത്രകളാണ് പാഞ്ച്‌ന്യായ്-പച്ചീസ് ഗ്യാരണ്ടി പദ്ധതിക്ക് കാരണമായതെന്നും ഇത് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായും സിഡബ്ല്യുസി പ്രമേയത്തിൽ ചൂണ്ടികാട്ടി.