ലൈംഗിക പീഡന കേസ്; ജനതാദൾ (എസ്) നേതാവും എംഎൽഎയുമായ എച്ച്.ഡി.രേവണ്ണ പിടിയിൽ

 | 
hd revanna

ലൈംഗിക പീഡന കേസിൽ ജനതാദൾ (എസ്) നേതാവും എംഎൽഎയുമായ എച്ച്.ഡി.രേവണ്ണ കസ്റ്റഡിയിൽ. പിതാവായ മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെ ഹാസനിലെ വീട്ടിൽനിന്നാണ് രേവണ്ണയെ കസ്റ്റഡിയിൽ എടുത്തത്. രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനു പിന്നാലെയാണ് നടപടി. പ്രത്യേക അന്വേഷണ സംഘം രേവണ്ണയെ ബെംഗളൂരുവിലേക്കു കൊണ്ടുപോകും.

സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ വ്യാഴാഴ്ച രേവണ്ണയ്‌ക്കെതിശര കേസെടുത്തിരുന്നു. രേവണ്ണയുടെ മകനായ പ്രജ്വൽ ചിത്രീകരിച്ച അശ്ലീല വിഡിയോയിൽ ഉൾപ്പെട്ട സ്ത്രീയെ രേവണ്ണയുടെ സഹായികൾ തട്ടിക്കൊണ്ടുപോയി എന്നു കാട്ടി 20 വയസുള്ള മകനാണ് പരാതി നൽകിയിരുന്നത്.

രേവണ്ണയ്‌ക്കെതിരെ കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. വീട്ടുജോലിക്കാരിയുടെ പീഡന പരാതിയിൽ അറസ്റ്റ് ഒഴിവാക്കുന്നതിനു മുൻകൂർ ജാമ്യം തേടിയ രേവണ്ണയോട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. 

പീഡനക്കേസിലെ പ്രതിയായ രേവണ്ണയുടെ മകൻ പ്രജ്വൽ രേവണ്ണയ്‌ക്കെതിരെയും പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. പ്രജ്വൽ ജർമനിയിൽനിന്നു എത്തിയാലുടൻ വിമാനത്താവളത്തിൽ വച്ചു തന്നെ അറസ്റ്റ് ചെയ്‌തേക്കും.

രേവണ്ണയ്ക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധു കൂടിയായ സ്ത്രീയും (48) പരാതി നൽകിയിരുന്നു. വീട്ടിൽ ജോലിക്കു നിന്ന തന്നെ രേവണ്ണ പീഡിപ്പിച്ചിരുന്നതായും പ്രജ്വൽ മകളുടെ അശ്ലീല വിഡിയോ ചിത്രീകരിച്ചെന്നും പരാതിയിൽ പറയുന്നു.