നീറ്റ് ചോദ്യപേപ്പർ ചോർന്നെന്ന് വ്യക്തമായെന്ന് സുപ്രീം കോടതി; പരീക്ഷയെ എത്രത്തോളം ബാധിച്ചുവെന്ന് കണ്ടെത്തിയ ശേഷം പുനഃപരീക്ഷയെക്കുറിച്ച് ആലോചിക്കും

 | 
neet

നീറ്റ്-യു.ജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന് സുപ്രീം കോടതി. എന്നാൽ ചോർച്ച പരീക്ഷയെ എത്രത്തോളം ബാധിച്ചുവെന്ന് അറിഞ്ഞതിന് ശേഷമേ വീണ്ടും പരീക്ഷ നടത്തണമോയെന്ന കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളുവെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചോർച്ച സംബന്ധിച്ച് അന്വേഷിക്കുന്ന സി.ബി.ഐയോട് അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് ബുധനാഴ്ച്ച വൈകുന്നേരത്തിനുള്ളിൽ സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചു. പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്താൻ ഉത്തരവിടണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ വ്യാഴാഴ്ച പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.

നീറ്റ് പരീക്ഷയുടെ പരിശുദ്ധി ബാധിച്ചുവെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ ചോർച്ചയുടെ വ്യാപ്തി അറിഞ്ഞാൽ മാത്രമേ അതിന്റെ പ്രത്യാഘാതം വ്യക്തമാകുകയുള്ളൂ. വലിയ തോതിൽ ചോർച്ച നടന്നിട്ടില്ലെങ്കിൽ പരീക്ഷ റദ്ദാക്കേണ്ട കാര്യമില്ല. ചോർച്ച നടന്ന സ്ഥലത്ത് മാത്രമേ വീണ്ടും പരീക്ഷയ്ക്ക് ഉത്തരവിടേണ്ടതുള്ളുവെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 23 ലക്ഷം വിദ്യാർഥികളെ ബാധിക്കുന്ന വിഷയം ആയതിനാൽ വളരെ ജാഗ്രതയോടെ മാത്രമേ ഈ വിഷയത്തിൽ ഒരു തീരുമാനം എടുക്കാൻ കഴിയുകയുള്ളുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

മേയ് അഞ്ചിന് നടന്ന നീറ്റ്-യുജി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് സി.ബി.ഐയോട് അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചത്. ചോദ്യപേപ്പർ എങ്ങനെ ചോർന്നു? എവിടെ ചോർന്നു ? പരീക്ഷ നടന്നതിന്റെ എത്ര മണിക്കൂർ മുമ്പ് ചോർച്ച നടന്നു ? എന്നീ കാര്യങ്ങൾ അറിയേണ്ടതുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചോർച്ച ഇലക്ട്രോണിക് മാധ്യങ്ങളിലൂടെയോ, സമൂഹ മാധ്യമങ്ങളിലൂടെയോ ആണെങ്കിൽ അതിന്റെ വ്യാപ്തി വലുതായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ചോദ്യപേപ്പർ ചോർച്ച ഉണ്ടായ സമയവും പരീക്ഷ നടന്ന സമയവും തമ്മിൽ ചെറിയ വ്യത്യാസമാണെങ്കിൽ പുനഃപരീക്ഷയുടെ ആവശ്യം വരില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഗുണഭോക്താക്കളെ കണ്ടെത്താൻ എൻ.ടി.എ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന കാര്യവും ബുധനാഴ്ചയ്ക്കകം അറിയിക്കണം.