മാപ്പു പറയാന്‍ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

 | 
raghulgandhi

അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്തുകൊണ്ടിരിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി. മാപ്പു പറഞ്ഞ് പ്രശ്‌നം അവസാനിപ്പിക്കുമോ എന്ന ചോദ്യത്തിന് തന്റെ പേര് സവര്‍ക്കര്‍ എന്നല്ലെന്നും ഗാന്ധി എന്നാണെന്നുമായിരുന്നു മറുപടി. ഗാന്ധി ഒരിക്കലും മാപ്പു പറയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അദാനിയുടെ ഷെല്‍ കമ്പനികള്‍ക്ക് ലഭിച്ച ആ രണ്ടായിരം കോടി രൂപ ആരുടേതാണെന്നും രാഹുല്‍ ചോദിച്ചു. ഭീഷണികളെയോ അയോഗ്യതകളെയോ ജയില്‍ ശിക്ഷകളെയോ ഭയക്കുന്നില്ല. സത്യമല്ലാതെ മറ്റൊന്നിലും എനിക്ക് താല്‍പര്യമില്ല. താന്‍ സത്യം മാത്രമേ സംസാരിക്കൂ, ഇത് എന്റെ ജോലിയാണ്. തന്നെ അയോഗ്യനാക്കുകയോ അറസ്റ്റുചെയ്യുകയോ ചെയ്താലും താന്‍ അത് തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും രാഹുല്‍ പറഞ്ഞു. 

'പാര്‍ലമെന്റില്‍ നടത്തിയ എന്റെ പ്രസംഗം ഒഴിവാക്കി, പിന്നീട് ലോക്‌സഭാ സ്പീക്കര്‍ക്ക് താന്‍ വിശദമായ മറുപടി എഴുതി. ചില മന്ത്രിമാര്‍ എന്നെക്കുറിച്ച് നുണ പറഞ്ഞു, ഞാന്‍ വിദേശ ശക്തികളുടെ സഹായം തേടിയെന്നാണ് അവര്‍ പറയുന്നത്. അങ്ങനെയൊന്നും ഞാന്‍ ചെയ്തില്ല. അതുകൊണ്ടൊന്നും ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് നിര്‍ത്തില്ല, പ്രധാനമന്ത്രി മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ ഞാന്‍ ചോദ്യം ചെയ്തുകൊണ്ടേയിരിക്കും' രാഹുല്‍ പറഞ്ഞു.

അദാനിയെക്കുറിച്ചുള്ള തന്റെ അടുത്ത പ്രസംഗത്തെ പ്രധാനമന്ത്രി ഭയക്കുന്നു, താന്‍ അത് അദ്ദേഹത്തിന്റെ കണ്ണുകളില്‍ കണ്ടു. അതുകൊണ്ടാണ് ആദ്യമുണ്ടായ പതര്‍ച്ചയും പിന്നീടുള്ള അയോഗ്യതയും. എന്നെ സ്ഥിരമായി അയോഗ്യനാക്കിയാലും ഞാന്‍ എന്റെ ജോലി ചെയ്യും. ഞാന്‍ പാര്‍ലമെന്റിനകത്തോ പുറത്തോ ആകട്ടെ അതൊരു വിഷയമല്ല. ഞാനീ രാജ്യത്തിനായി പോരാട്ടം തുടര്‍ന്നും നടത്തും. രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കുക എന്നതാണ് എന്റെ ജോലി. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.