ഇന്ത്യക്കാരന്റെ പാകിസ്ഥാന്‍ വിരോധത്തെക്കാളും കൂടുതലാണ് അഫ്ഗാന്‍കാരന്റെ പാകിസ്ഥാന്‍ വിരോധം; കുറിപ്പ് വായിക്കാം

ഒരു ശരാശരി ഇന്ത്യക്കാരന്റെ പാകിസ്ഥാന്‍ വിരോധത്തേക്കാള്‍ കൂടുതലാണ് ഒരു അഫ്ഗാന്‍കാരന്റെ പാകിസ്ഥാന്‍ വിരോധമെന്ന് കുറിപ്പ്. അഞ്ച് വര്‍ഷത്തോളം അഫ്ഗാനില്‍ തമാസിച്ചിരുന്ന മലയാളി നെവിന്‍ ജെയിംസാണ് ഫെയിസ്ബുക്ക് കുറിപ്പില്‍ അധികമാരും അറിയാത്ത അഫ്ഗാനിസ്ഥാനെക്കുറിച്ച് വിശദീകരിക്കുന്നത്. പാകിസ്ഥാന്‍ പിന്തുണയുള്ള തീവ്രവാദികള്‍ ഒഴിച്ചാല്‍ പൊതുവെ അഫ്ഗാന്‍കാര്‍ക്ക് ഇന്ത്യക്കാരോട് സ്‌നേഹവും ബഹുമാനവുമാണെന്നും കുറിപ്പില്‍ പറയുന്നു.
പൊതുവെ പറയുന്ന പോലെ അഫ്ഗാനിസ്ഥാന്‍ ഒരു മരൂഭൂമിയോ ഊഷരമായ പര്‍വത പ്രദേശങ്ങള്‍ മാത്രമുള്ള ഒരു രാജ്യമല്ല. സുന്ദരമായ താഴ്വാരങ്ങളും, മഞ്ഞു മൂടിയ പര്‍വ്വതങ്ങളും, നദികളും, മനോഹരങ്ങളായ ആപ്പിള്‍, ചെറി, മുന്തിരി തോട്ടങ്ങളൊക്കെ ഉള്ള സെന്‍ട്രല്‍ ഏഷ്യയുടെ ഫ്രൂട്ട് ബാസ്കറ്റ് എന്ന് വരെ വിളിക്കാവുന്ന ഒരു സുന്ദര പ്രദേശം കൂടിയാണ്. കാബൂള്‍ ഒരു കാലത്തു പാരീസ് ഓഫ് സെന്‍ട്രല്‍ ഏഷ്യ എന്നാണറിയപ്പെട്ടിരുന്നത്. സംഗീതവും ഫാഷനുമൊക്കെ നിറഞ്ഞു നിന്ന കാബൂള്‍ തെരുവുകള്‍ ഒരു പാട് യൂറോപ്യന്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിച്ചിരുന്നു.
അമേരിക്ക 2001ല്‍ താലിബാനെ പുറത്താക്കിയ ശേഷം കാബൂള്‍, ഹെരാത്, മസാരേഷരിഫ്, കാണ്ഡഹാര്‍, ജലാലാബാദ് എന്നീ നഗരങ്ങള്‍ ഒരുപാടു വികസിച്ചു. കുറച്ചുകൂടി പുരോഗമന ചിന്താഗതി കാബൂള്‍, ഹെരാത്, മസാരേഷരിഫ് എന്നീ നഗരങ്ങളില്‍ ആയിരുന്നു. അന്ന് മുതല്‍ ഈ കഴിഞ്ഞ ദിവസം വരെ ഇവിടെങ്ങളില്‍ എല്ലാം പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുകയും സ്ത്രീകള്‍ ജോലിക്കു പോകുകയും ചെയ്തിരുന്നുവെന്നും ജോലിക്കാരില്‍ 40 ശതമാനവും സ്ത്രീകളായിരുന്നുവെന്നും നെവിന്‍ പറയുന്നു.
കുറിപ്പ് വായിക്കാം
അഫ്‌ഗാനിസ്ഥാനിൽ അഞ്ച് (2005 to 2010 ) വർഷം താമസിക്കാനും 2016 വരെ പല തവണ പോയിവരാനും അവസരം കിട്ടിയ ഒരാളെന്ന നിലയ്ക്ക് കുറച്ചു കാര്യങ്ങൾ ആ രാജ്യത്തെ പറ്റി പറയണം എന്ന് വിചാരിക്കുന്നു. അഫ്ഘാനിസ്ഥാനെ കുറിച്ച് വരുന്ന പല വാർത്തകളും അവിടെ പോയിട്ടില്ലാത്ത ലേഖകർ എഴുതുന്നതാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അഫ്ഘാൻ സൊസൈറ്റിയെ കുറിച്ച് ഇപ്പോൾ നമുക്കുള്ള അറിവുകൾ വളരെ പരിമിതമാണ്. പഷ്‌തൂൺ കാരെ കാണിക്കുന്ന പല ഇന്ത്യൻ സിനിമകളിലും പറയുന്ന ഭാഷ അവരുടേതല്ല. അവർ ഒരിക്കലും ധരിക്കാൻ സാധ്യത ഇല്ലാത്ത വസ്ത്രങ്ങളും തൊപ്പിയുമൊക്കെയാണ് സിനിമയിൽ കാണിക്കുന്നത്. പഷ്‌തൂൺ (പഠാൻ) താക്കുർ സൗഹൃദമൊക്കെ ഒരുപാടു ഹിന്ദി സിനിമകളിൽ വന്നിട്ടുണ്ട്.
പൊതുവെ പറയുന്ന പോലെ അഫ്ഘാനിസ്ഥാൻ ഒരു മരൂഭൂമിയോ ഊഷരമായ പർവത പ്രദേശങ്ങൾ മാത്രമുള്ള ഒരു രാജ്യമല്ല. സുന്ദരമായ താഴ്വാരങ്ങളും, മഞ്ഞു മൂടിയ പർവ്വതങ്ങളും, നദികളും, മനോഹരങ്ങളായ ആപ്പിൾ, ചെറി, മുന്തിരി തോട്ടങ്ങളൊക്കെ ഉള്ള സെൻട്രൽ ഏഷ്യയുടെ ഫ്രൂട്ട് ബാസ്കറ്റ് എന്ന് വരെ വിളിക്കാവുന്ന ഒരു സുന്ദര പ്രദേശം കൂടിയാണ്. പഞ്ചശീർ താഴ്വാരവും, ഹിന്ദുകുഷ് പർവത പ്രദേശങ്ങളും ഒക്കെ വളരെ മനോഹരമായ കാഴ്ചകളാണ്. അവിടുത്തെ ഡ്രൈ ഫ്രൂട്ട്സിന്റെ ക്വാളിറ്റി ലോകപ്രശസ്തമാണ്. കാണ്ഡഹാർ അനാർ എന്ന് വിളിക്കുന്ന വലുപ്പവും മധുരവും ഏറെയുള്ള മാതളനാരങ്ങയ്ക്കും ആരാധകർ ഏറെയാണ്.
കാബൂൾ ഒരു കാലത്തു പാരീസ് ഓഫ് സെൻട്രൽ ഏഷ്യ എന്നാണറിയപ്പെട്ടിരുന്നത്. സംഗീതവും ഫാഷനുമൊക്കെ നിറഞ്ഞു നിന്ന കാബൂൾ തെരുവുകൾ ഒരു പാട് യൂറോപ്യൻ വിനോദ സഞ്ചാരികളെ ആകർഷിച്ചിരുന്നു. അമേരിക്ക 2001 ഇൽ താലിബാനെ പുറത്താക്കിയ ശേഷം കാബൂൾ, ഹെരാത്, മസാരേഷരിഫ്, കാണ്ഡഹാർ, ജലാലാബാദ് എന്നീ നഗരങ്ങൾ ഒരുപാടു വികസിക്കുക ഉണ്ടായി. കുറച്ചുകൂടി പുരോഗമന ചിന്താഗതികൾ കാബൂൾ, ഹെരാത്, മസാരേഷരിഫ് എന്നീ നഗരങ്ങളിൽ ആയിരുന്നു. അന്ന് മുതൽ ഈ കഴിഞ്ഞ ദിവസം വരെ ഇവിടെങ്ങളിൽ എല്ലാം പെൺകുട്ടികൾ സ്കൂളിൽ പോകുകയും സ്ത്രീകൾ ജോലിക്കു പോകുകയും ചെയ്തിരുന്നു. ലേഖകൻ ജോലി ചെയ്തിരുന്ന സ്ഥലത്തു ഏകദേശം 40 ശതമാനവും സ്ത്രീകൾ ആയിരുന്നു എംപ്ലോയീസ്.
അഫ്ഘാനിസ്ഥാനിലെ ഭക്ഷണവും വളരെ രുചികരമാണ്. കബാബും കാബുളി പുലാവുമൊക്കെ ഒന്നാംതരമാണ്. വെജിറ്റേറിയൻ എന്ന concept അവർക്കു മനസിലാക്കാൻ ബുദ്ധിമുട്ടാണ്. ലോക്കൽ റെസ്റ്റാറ്റാന്റിൽ ചെന്ന് വെജിറ്റേറിയൻ ഫുഡ് ചോദിച്ചാൽ നോൺ വെജ് ഫുഡിലെ മാംസക്കഷണങ്ങൾ എടുത്തു മാറ്റി വെജ്ജാക്കി കൊണ്ടുത്തരും.
2003 മുതൽ 2010 വരെ വിദേശിയർക്കായി കാബൂൾ നഗരത്തിൽ ഒരുപാടു നൈറ്റ് ക്ലബ്ബുകൾ ഓപ്പൺ ആയിരുന്നു. ആദ്യമൊക്കെ ലോക്കൽസിനും പാകിസ്താൻകാർക്കും അവിടെ പ്രവേശനം ഇല്ലാരുന്നു. പാസ്പോര്ട്ട് നോക്കിയാരുന്നു എൻട്രി. പിന്നീട് സ്വാധീനമുള്ള ലോക്കൽസും കൂടി അവിടെ എത്താൻ തുടങ്ങിയപ്പോൾ ഗവണ്മെന്റ് അതൊക്കെ നിരോധിക്കുക ഉണ്ടായി.
അവിടുത്തെ കല്യാണങ്ങളൊക്കെ രാത്രി മുഴുവൻ നീളുന്ന പാട്ടും ഡാൻസുമൊക്കെ ഉള്ള വലിയ ആഘോഷങ്ങൾ ആണ്. അഫ്ഘാനിസ്ഥാനിലെ വിവിധ ജനവിഭാഗങ്ങളിൽ പഷ്ത്തൂണുകളെക്കാളും മോഡേൺ ഔട്‍ലൂക്കും വിദ്യാഭാസവും താജിക് വംശജർക്കാണ്. ബിസിനെസ്സിലും അവരാണ് മുന്നിൽ. മംഗോളിയൻ ഛായ ഉള്ള ഹസാരകൾക്കു അവിടെ വലിയ പരിഗണന ഉണ്ടെന്നു കരുതാൻ വയ്യ. പഷ്ത്തൂണുകൾ കൂടുതലും യുദ്ധസമയത്തു പാകിസ്ഥാനിലാണ് അഭയാർഥികളായി പോയത്, താജിക്കുകളും ഹസാരകളും ഇറാനിലും. ഒരു തലമുറയുടെ വിദ്യാഭാസവും ജീവിതവുമൊക്കെ ഈ നാടുകളിലാരുന്നു. അതുകൊണ്ടു തന്നെ ഈ ഒരു cultural ഡിഫറെൻസ് നമുക്കിവിടെ കാണാൻ കഴിയും. പഷ്ത്തൂണുകളാണ് ക്രിക്കറ്റ് പോപ്പുലർ ആക്കിയത്. അഫ്ഘാൻ കാർ പൊതുവെ എല്ലാരും തന്നെ ഉറുദു / ഹിന്ദി സംസാരിക്കും. പാകിസ്ഥാനിൽ പോയവർ അങ്ങിനെയും മറ്റുള്ളവർ ഹിന്ദി സിനിമയും സീരിയലുകളുമൊക്കെ കണ്ടിട്ടും. Airtel ഡിഷ് ആന്റിനകൾ അവിടെ എല്ലായിടത്തും കാണാം. ഇന്ത്യയിൽ നിന്നും അനധികൃതമായി കൊണ്ടുവരുന്നതാണ്. ഇന്ത്യൻ സീരിയലുകൾ പിന്നീട് ലോക്കൽ ലാംഗ്വേജ് ആയ ദാരിയിൽ ഡബ്ബ് ചെയ്തു പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു. പഷ്തൂ സംസാരിക്കുന്നവരാണ് അഫ്‌ഗാനിസ്ഥാനിൽ ഭൂരിപക്ഷം എന്നാൽ കാബൂൾ നഗരത്തിൽ ദാരിയാണ് സംസാരഭാഷ.
ബോളിവുഡ് അവിടെ ഒരു വികാരമാണ്. ഈ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവുന്ന മുന്നേ ഒരുപാടു ഹിന്ദി സിനിമകൾ അഫ്‌ഗാനിസ്ഥാനിൽ ഷൂട്ട് ചെയ്തട്ടുണ്ട്. നമ്മുടെ ഖാൻ മാരുടെ (ആമിർ, സൽമാൻ, ഷാരുക്ക്, സൈഫ്, ദിലീപ് കുമാർ, ഫിറോസ് ഖാൻ) പഷ്‌തൂൺ ഹെറിറ്റേജ് അവർക്കു ഭയങ്കര അഭിമാനമാണ്. കാബൂളിലെ തെരുവുകളിൽ ഒന്ന് കറങ്ങിയാൽ കാണാം ബോളിവുഡിൽ കൊണ്ടുവരാൻ പറ്റിയ നൂറുകണക്കിന് സുന്ദരന്മാരെയും സുന്ദരിമാരെയും.
അവിടുത്തെ സെലിബ്രിറ്റീസ് ഒക്കെ ഗായകരാണ്. അവരെല്ലാവരും തന്നെ US, യൂറോപ്യൻ പൗരന്മാരാണ്. താലിബാൻ ഇതിനൊക്കെ എതിരാണെങ്കിലും അഫ്‌ഗാനിസ്ഥാനു വളരെ സമ്പന്നമായ ഒരു സംഗീത പാരമ്പര്യമുണ്ട്. ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതത്തിൽ ഉപയോഗിക്കുന്ന സരോദ് അഫ്‌ഗാൻ സംഗീതോപകരണമായ റുബാബിൽ നിന്നും ഉത്ഭവിച്ചതാണ്.
പണ്ട് അഫ്‌ഗാനിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ പഷ്ത്തൂണുകൾ ഇവിടെ പത്താന്മാരെന്നും പട്ടാണികളെന്നും അറിയപ്പെട്ടു. അവർ സംഗീതത്തിലും സിനിമയിലൊമൊക്കെ ഒരുപാടു സംഭാവനകൾ തന്നിട്ടുമുണ്ട്. അധോലോകത്തിലെ സംഭാവനകളും ഈ അവസരത്തിൽ പരാമർശിക്കാതെ വിടുന്നില്ല …പത്താൻ ഗ്യാങ് എന്നറിയപ്പെട്ടിരുന്ന കരിം ലാല ഗ്യാങ് ഒരു കാലത്തു ബോംബെ അധോലോകത്തിലെ ഒരു സ്വാധീന ശക്തി ആയിരുന്നു. അഫ്ഘാനിസ്ഥാനിലെ കുനാറിൽ ജനിച്ച കരിം ലാലയെന്ന അബ്ദുൽ കരിം ഷേർ ഖാൻ അന്നത്തെ ബോംബെയെ വിറപ്പിച്ച മൂന്ന് അധോലോക നായകരിൽ ഒരാളായിരുന്നു. ഹാജി മസ്താനും വരദരാജ മുതലിയാരുമായിരുന്നു മറ്റു രണ്ടു പേർ.
അഫ്‌ഗാൻ നഗരങ്ങളിലെ എലൈറ്റ് എന്ന് വിളിക്കാവുന്ന ആൾക്കാരൊക്കെ പണ്ടേക്കു പണ്ടേ യൂറോപ്പിലും, അമേരിക്കയിലും കാനഡയിലുമൊക്കെ കുടിയേറി പാർത്തു കഴിഞ്ഞു. യഥാർത്ഥത്തിൽ പുറത്തേക്കു കടക്കാൻ അവസരങ്ങൾ കിട്ടാതിരുന്ന ആൾക്കാരാണ് അവിടെയൊക്കെ ഉള്ളതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കണ്ടുമുട്ടുന്നവരെല്ലാരും 2005 – 2016 കാലഘട്ടത്തിൽ പോലും രാജ്യം വിട്ടു പോകാനുള്ള അവസരങ്ങളാണ് തേടി കൊണ്ടിരുന്നത്. മുജാഹിദീൻ പോരാട്ടവും,സിവിൽ വാറും, താലിബാൻ ഭരണവും, പിന്നീട് നടന്ന US അധിനിവേശവുമൊക്കെ ആ രാജ്യത്തെ അത്രയ്ക്ക് തകർത്തു കളഞ്ഞിരുന്നു. കുറച്ചു രാജ്യസ്നേഹികളായ പ്രൊഫഷണൽസ് തിരിച്ചു വന്നു അഫ്‌ഗാനിസ്ഥാൻ പുനരുത്ഥാരണത്തെ സഹായിക്കുന്നുണ്ടെന്നുള്ളതും ഒരു യാഥാർഥ്യമാണ്.
അവിടെ 2005 - 2016 കാലഘട്ടത്തിൽ ഒരിന്ത്യകാരനെന്ന നിലയ്ക്ക് തീവ്രവാദികളുടെ ഭീഷണി എപ്പോഴും ഉണ്ടാരുന്നു. മണൽ ചാക്കുകൾ ചുറ്റും വെച്ച 12 അടി പൊക്കമുള്ള മുള്ളുവേലി ചുറ്റിയ മതിലുള്ള, ഘടാഘടിയന്മാർ AK 47 യുമായി കാവൽ നിൽക്കുന്ന ഗസ്റ്റ് housil ആയിരുന്നു താമസം. പുറത്തു പോകുമ്പോൾ കൂടെ ഗാർഡ്‌സ് ഉണ്ടാവും. ആ സമയത്താണ് മലയാളി ആയ മണിയപ്പനെ താലിബാൻകാർ വധിച്ചത്. അത് അവിടെയുള്ള ഇന്ത്യക്കാരെയൊക്കെ വിഷമത്തിലാക്കിയിരുന്നു. പാക്കിസ്ഥാൻ പിന്തുണയുള്ള തീവ്രവാദികൾ ഒഴിച്ചാൽ പൊതുവെ അഫ്ഘാൻ കാർക്ക് ഇന്ത്യക്കാരോട് സ്നേഹവും ബഹുമാനവുമാണ്. ഒരുപാടു സന്ദർഭങ്ങളിൽ ആ സൗഹൃദം അനുഭവിച്ചിട്ടുണ്ട്. ഇന്ത്യൻ പാസ്പോര്ട്ട് കണ്ടിട്ട് എയർപോർട്ടിലുള്ള പല ലയർ സെക്യൂരിറ്റി ചെക്ക് വരെ ഒഴിവാക്കി തന്നിട്ടുണ്ട്. ഒരു ശരാശരി ഇന്ത്യക്കാരന്റെ പാക്കിസ്ഥാൻ വിരോധത്തെക്കാളും കൂടുതലാണ് ഒരു അഫ്ഘാൻ കാരന്റെ പാക്കിസ്ഥാൻ വിരോധം.
ആ മനോഹരമായ നാട്, പഴയ പ്രതാപത്തിലും, സമാധാനത്തിലും എന്നെങ്കിലും തിരിച്ചുവരട്ടെയെന്നു പ്രാർത്ഥിക്കുന്നു.